തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും കേരളത്തിൽ റെക്കോഡ് നിയമനങ്ങളാണ് നടന്നതെന്നും ഇക്കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പി.എസ്.സി ചെയർമാൻമാരുടെ ദ്വിദിന ദേശീയ കോൺഫറൻസിന്റെ സമാപന സമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016 മുതൽ 2022 ഫെബ്രുവരി വരെ ഒരു ലക്ഷത്തി എൺപതിനായിരത്തോളം നിയമന ശുപാർശകൾ പി.എസ്.സി വഴി നടന്നു. കേരള പി.എസ്.സിയുടെ കാര്യക്ഷമതയാണ് ഈവിജയങ്ങൾക്കെല്ലാം ആധാരം.
തൊഴിൽ സംരക്ഷണം ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ ചുമതലയാണ്. അഞ്ചു ലക്ഷത്തിഅറുപതിനായിരത്തോളം ജീവനക്കാർ സംസ്ഥാനത്ത് സർക്കാർ സർവീസിലുണ്ട്.
ഇതിൽ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപകഅനദ്ധ്യാപക തസ്തികകളുമുണ്ട്.അവയുടെ തിരഞ്ഞെടുപ്പും പി.എസ്.സി വഴിയാകണമെന്ന ആവശ്യം പ്രബലമാണ്. കേരള പി.എസ്.സിയുടെ വിശ്വാസ്യതയാണ് ഇവിടെ പ്രകടമാകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗോവ പി.എസ്.സി ചെയർമാനും ദേശീയ കോൺഫറൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജോസ് മാന്വൽ നൊറോന, യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ ഡോ. മനോജ് സോണി, കേരള പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ, കേരള പി.എസ്.സി സെക്രട്ടറി സാജു ജോർജ്ജ് എന്നിവർ സംസാരിച്ചു.
വിവിധ സംസ്ഥാന പി.എസ്.സികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിഷയാവതരണവും ചർച്ചകളും കോൺഫറൻസിന്റെ ഭാഗമായി നടന്നു. കേരള പി.എസ്.സി തിരഞ്ഞെടുപ്പ് നടപടികളിൽ വരുത്തിയ സമകാലികപരിഷ്‌കാരങ്ങളുടെ അവതരണം ചെയർമാൻ നിർവ്വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |