തിരുവനന്തപുരം:നാലിന് അവസാനിക്കുന്ന 494 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന നിലപാട് നിയമസഭയിൽ ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റദ്ദാകുന്ന ലാസ്റ്റ്ഗ്രേഡ് നിയമനറാങ്ക് ലിസ്റ്റ് നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്റെ സാഹചര്യത്തിൽ മൂന്ന് മാസത്തിൽ താഴെമാത്രം കാലയളവിലേക്ക് നീട്ടിയ റാങ്കുലിസ്റ്റുകൾ റദ്ദാക്കുന്നത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന ട്രൈബ്യൂണൽ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ട്രൈബ്യൂണലോ, ഹൈക്കോടതിയോ, സുപ്രീംകോടതിയോ നിയമപരമായ സാധുത വ്യക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പി.എസ്.സി ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണ്. ഒരു വർഷത്തിനിടയിൽ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ടില്ലെങ്കിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയോ, മൂന്നു വർഷമോ ഏതാണോ ആദ്യം അതുവരെ റാങ്ക്ലിസ്റ്റിന് കാലാവധിയുണ്ടാവും. ഈ വ്യവസ്ഥ യൂണിഫോമ്ഡ് ഫോഴ്സിന് ബാധകമല്ല. ആഗസ്റ്റ് 4 ന് അവസാനിക്കുന്ന എല്ലാ റാങ്കുലിസ്റ്റുകളും മൂന്നു വർഷത്തെ കാലാവധി കഴിഞ്ഞവയാണ്. നിയമനനിരോധനമോ, നിയമനം നടത്താനാവാത്ത അസാധാരണ സാഹചര്യമോ ഉള്ളപ്പോഴേ കാലാവധി നീട്ടാവൂവെന്ന് നിയമപരമായ നിബന്ധനയുണ്ട്. അത്തരം സാഹചര്യം ഇപ്പോൾ നിലവിലില്ല-മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുൻപ് സമരം ചെയ്തതുകൊണ്ട് ഉദ്യോഗാർത്ഥികളോട് ശത്രുതാ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും, മക്കളെപ്പോലെയാണ് അവരെ കാണേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഫെബ്രുവരി നാലിനാണ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയത്. ഫെബ്രുവരി 26 ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മൂന്നു മാസത്തേക്ക് ഒരു നിയമനവും നടന്നില്ല. തുടർന്ന് മേയ് എട്ടു മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ജൂൺ അവസാനത്തോടെ മാത്രമാണ് സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങിയത്. കാലാവധി നീട്ടിയതിന്റെ പ്രയോജനം ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചില്ല. പാർട്ടിക്കാരെയും ബന്ധുക്കളെയും പിൻവാതിൽ വഴി കുത്തിനിറയ്ക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും സതീശൻ ആരോപിച്ചു. പിഎസ്.സിയെ കരുവന്നൂർ സഹകരണ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ ഷാഫി പറമ്പിൽ പറഞ്ഞു.
ലാസ്റ്റ് ഗ്രേഡ് ലിസ്റ്റ് നീട്ടൽ: കെ.എ.ടി ഉത്തരവിനെതിരെ
പി.എസ്.സിയുടെ ഹർജി, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും
കൊച്ചി: ആഗസ്റ്റ് നാലിന് അവസാനിക്കുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്തംബർ 29 വരെ നീട്ടിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ പി.എസ്.സി ഹൈക്കോടതിയിൽ ഹർജി നൽകി. ഡിവിഷൻ ബെഞ്ച് ഹർജി ഇന്ന് പരിഗണിച്ചേക്കും.
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകിയതു പുതിയ ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടമാക്കുമെന്നും പി.എസ്.സിയുടെ നടപടിക്രമങ്ങളിലുള്ള ഇടപെടലാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ഫെബ്രുവരി മൂന്നിന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ആഗസ്റ്റ് നാലുവരെ പി.എസ്.സി കാലാവധി നീട്ടി . ഇതു വീണ്ടും നീട്ടണമെന്നാവശ്യപ്പെട്ട് 14 ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിൽ ജൂലായ് 29 നാണ് കെ.എ.ടി കാലാവധി സെപ്തംബർ 29 വരെ നീട്ടിയത്. 46,285 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ഇതുവരെ 6,984 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 11,455 പേർക്ക് നിയമനം നൽകിയ സ്ഥാനത്താണിതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |