തിരുവനന്തപുരം: പി.ടി. തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ വിഷ്ണു തോമസിന്റെ പേരും കോൺഗ്രസിന്റെ ചർച്ചകളിൽ.
പി.ടി. തോമസ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളോടുള്ള ജനങ്ങളുടെ മതിപ്പ് വിളംബരം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്രാ ചടങ്ങിനെത്തിയ ജനസഞ്ചയം. ആ ജനാഭിലാഷത്തോട് നീതി പുലർത്തുന്ന സ്ഥാനാർത്ഥി വേണമെന്ന ചർച്ചയിലാണ് മകന്റെ പേര് സജീവമായി ഉയർന്നുവരുന്നത്.
പി.ടി. അകാലത്തിൽ അന്തരിച്ചതിന്റെ വേദനയിൽ നിന്ന് പാർട്ടി പ്രവർത്തകർ മുക്തരായിട്ടില്ല. അതുകൊണ്ടുതന്നെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ഔപചാരിക ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ല. ജനുവരി ഒന്നിന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരുന്നുണ്ടെങ്കിലും ഇക്കാര്യം ചർച്ച ചെയ്യാൻ സാദ്ധ്യതയില്ലെന്നാണ് സൂചന. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ചേരുന്നത്.
ടോണി ചമ്മണി, ദീപ്തി മേരി വർഗീസ് തുടങ്ങിയ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. ഇടതുമുന്നണിയോ സി.പി.എമ്മോ ചർച്ചകളിലേക്ക് കടന്നിട്ടില്ല. പാർട്ടി ജില്ലാ സമ്മേളനങ്ങളുടെ തിരക്കിലാണ് സി.പി.എം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |