കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിനെക്കുറിച്ചുള്ള പരിശോധന കേന്ദ്ര ഫോറൻസിക് ലാബിൽ നടത്താനാവുമോയെന്ന് ആരാഞ്ഞ ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കാനും നിർദ്ദേശിച്ചു. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് നൽകണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഇക്കാര്യം ചോദിച്ചത്. വ്യാഴാഴ്‌ച വാദം തുടരും.
സർക്കാരിന്റെ ഹർജിയെ എതിർത്ത് ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകനാണ് മെമ്മറി കാർഡിന്റെ പരിശോധന കേന്ദ്ര ഫോറൻസിക് ലാബിൽ നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇതിനെ സർക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജിയും നടിയുടെ അഭിഭാഷക ടി.ബി. മിനിയും എതിർത്തു. മെമ്മറി കാർഡ് കേന്ദ്ര ഫോറൻസിക് ലാബിലേക്ക് അയയ്ക്കുന്നത് സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല കേന്ദ്രത്തിനു കൈമാറുന്നതിനു തുല്യമാണെന്നും ഈ ആവശ്യം അനുവദിച്ചാൽ കേസിലെ തുടരന്വേഷണം പ്രതിഭാഗം നയിക്കുന്നതിനു തുല്യമാകുമെന്നും ടി.എ. ഷാജി വാദിച്ചു.
മെമ്മറി കാർഡ് പരിശോധനയ്ക്ക് നൽകണമെന്ന ആവശ്യത്തെ നിരവധി ചോദ്യങ്ങളിലൂടെയാണ് കോടതി സമീപിച്ചത്. മെമ്മറി കാർഡിന്റെ പകർപ്പെടുക്കാൻ ഫോറൻസിക് ലാബിൽ നൽകിയപ്പോഴാണ് ഹാഷ് വാല്യൂ മാറിയെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയത്. ഇങ്ങനെ പകർപ്പെടുക്കാൻ നൽകിയ കാർഡിന്റെ ഹാഷ് വാല്യൂ പരിശോധിച്ചതെന്തിനാണ്? ഹാഷ് വാല്യൂവിൽ മാറ്റമുണ്ടെന്ന് റിപ്പോർട്ടുള്ളപ്പോൾ വീണ്ടും പരിശോധന എന്തിനാണ്? പ്രോസിക്യൂഷൻ അന്വേഷണ സംഘത്തിന്റെ വക്താവായി മാറരുതെന്നും കോടതി പറഞ്ഞു.
മെമ്മറി കാർഡിന്റെ പകർപ്പ് എടുക്കുമ്പോൾ ഹാഷ് വാല്യൂ പരിശോധിക്കുന്നതു സ്വാഭാവിക നടപടിയാണെന്നും അതിന്റെ റിപ്പോർട്ട് കോടതിക്ക് നൽകിയിരുന്നെന്നും സർക്കാർ വിശദീകരിച്ചു. ഇങ്ങനെയൊരു റിപ്പോർട്ടുണ്ടെന്ന് വിചാരണക്കോടതി അറിയിച്ചില്ലെന്ന പ്രോസിക്യൂഷന്റെ നിലപാട് തെറ്റാണെന്ന് ഹൈക്കോടതി പറഞ്ഞു. എല്ലാ രേഖകളും പരിശോധിച്ച് വിവരം പ്രോസിക്യൂഷനെ അറിയിക്കേണ്ട ബാദ്ധ്യത കോടതിക്കില്ല. ഇങ്ങനെയൊരു ചട്ടമോ നടപടിക്രമമോയില്ല. കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന മെമ്മറി കാർഡിൽ കൃത്രിമം കാട്ടിയിട്ടുണ്ടെങ്കിൽ പോലും പൊലീസിന് അന്വേഷിക്കാനാവില്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു. അതേസമയം ഹാഷ് വാല്യൂവിൽ ആരു മാറ്റം വരുത്തിയെന്ന് കണ്ടെത്താനല്ല, അതിന്റെ പരിണിതഫലമെന്താണെന്ന് അറിയാനാണ് പരിശോധന ആവശ്യപ്പെടുന്നതെന്ന് സർക്കാരും വിശദീകരിച്ചു.
നടൻ സിദ്ദിഖിന്റെ മൊഴിയെടുത്തു
നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതിയായ പൾസർ സുനി, നടൻ ദിലീപിന് എഴുതിയ കത്തിൽ വ്യക്തത വരുത്തുന്നതിനായി തുടരന്വേഷണസംഘം നടൻ സിദ്ദിഖിനെ തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. വിചാരണഘട്ടത്തിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷിയും ആലുവയിലെ സ്വകാര്യ ആശുപത്രി ഉടമ ഡോ. ഹൈദരാലിയുടെയും മൊഴിയും രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു ഇത്. പൾസർ സുനിയുടെ കത്തിൽ സിദ്ദിഖിന്റെ പേര് പരാമർശിച്ചിരുന്നു. ഒരു അഭിമുഖത്തിൽ ദിലീപിന് അനുകൂലമായി സംസാരിച്ചതും സിദ്ദിഖിൽ നിന്ന് ചോദിച്ചറിഞ്ഞു. കേസിലെ സാക്ഷിയായ സിദ്ദിഖിനെ മുമ്പും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |