തൃശൂർ: പൾസർ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോർഫ് ചെയ്തതെന്ന മുൻ ഡി.ജി.പി ആർ.ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോയിൽ കൃത്രിമം നടന്നിട്ടില്ല. താനാണ് ആ സെൽഫി എടുത്തത്. 'ജോർജേട്ടൻസ് പൂരം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ക്ലബ് ബാർമാനായി ജോലി ചെയ്തിരുന്ന താൻ ദിലീപിനൊപ്പമുള്ള ഫോട്ടോ എടുത്തത്. ഈ ഫോട്ടോയിൽ, ലൊക്കേഷനിലുണ്ടായിരുന്ന പൾസർ സുനി ദിലീപിന്റെ പിൻവശത്തായി നിൽക്കുകയായിരുന്നു. ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ ദിലീപിനെ കണ്ടപ്പോൾ ഓടിപ്പോയി എടുത്ത ഫോട്ടോയാണത്. അപ്പോൾ തന്നെ ഫേസ്ബുക്കിലിടുകയും ചെയ്തു. എഡിറ്റ് ചെയ്തിട്ടില്ല.
അന്ന് ഫോട്ടോയെടുത്ത ഫോൺ ഇപ്പോൾ കോടതിയിലുണ്ട്. സി.ഐയെ ആണ് ആദ്യം ഫോൺ കാണിച്ചത്. തന്നെയാരും ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. പത്രത്തിലൊക്കെ പൾസർ സുനിയുടെ ഫോട്ടോ കണ്ടറിയാം. അതാണ് താനെടുത്ത ഫോട്ടോയിലും കണ്ടപ്പോൾ തിരിച്ചറിഞ്ഞത്. ഫോട്ടോയുടെ കാര്യം കോടതിക്കും ബോദ്ധ്യപ്പെട്ടതാണെന്നും ബിദിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |