കൊച്ചി: റോഡ്, പാലം നിർമ്മാണം നടക്കുമ്പോൾ യാത്രക്കാരുടെ സുരക്ഷയ്‌ക്ക് കരാറുകാർ മതിയായ ക്രമീകരണം ഒരുക്കുന്നുണ്ടെന്ന് എൻജിനിയർമാരും സൂപ്പർവൈസർമാരും ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെ അപകടത്തിൽ യാത്രക്കാർ മരിച്ചാൽ ഇവർക്കായിരിക്കും ഉത്തരവാദിത്വം.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെടുന്ന ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് മുന്നറിയിപ്പ് നൽകിയത്. തൃപ്പൂണിത്തുറയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചതിനെത്തുടർന്ന് നിർമ്മാണ സമയത്ത് സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ വ്യക്തമാക്കി സർക്കാർ പ്രോട്ടോക്കോൾ ഇറക്കണമെന്ന് ഹൈക്കോടതി ജൂൺ14ന് നിർദ്ദേശിച്ചിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ (റോഡ്‌സ്) സുരക്ഷാമാനദണ്ഡങ്ങൾ വിശദീകരിച്ച് സത്യവാങ്മൂലം നൽകി.
കരാറിന്റെ ഭാഗമായ സ്റ്റാന്റേർഡ് ബിഡ് ഡോക്യുമെന്റിൽ റോഡ്, പാലം നിർമ്മാണങ്ങൾക്കായി കുഴി എടുക്കുമ്പോഴും വഴി പൊളിച്ചിടുമ്പോഴും ബാരിക്കേഡുകളും കൈവരികളും യാത്രാതടസമുണ്ടെന്ന അറിയിപ്പും സ്ഥാപിക്കേണ്ടത് കരാറുകാരനാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് എൻജിനിയർമാരും സൂപ്പർവൈസിംഗ് അധികൃതരും ഉറപ്പാക്കണമെന്ന സർക്കുലറും ഹാജരാക്കി. പൊതുമരാമത്ത് വകുപ്പിനുകീഴിലുള്ള തകർന്ന റോഡുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും വിശദീകരണം നൽകാമെന്നും സർക്കാർ വ്യക്തമാക്കി. ഹർജികൾ ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കും.
റോഡുപണിക്ക് അപകടം
വരെ കാക്കരുത്
റോഡുകൾ പൂർണമായും തകരും വരെയും അപകടങ്ങൾ സംഭവിക്കും വരെയും കാത്തുനിൽക്കാതെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇക്കാര്യം ഉറപ്പാക്കാൻ അമിക്കസ് ക്യൂറിയുടെ സഹായത്തോടെ വേണ്ടിവന്നാൽ കോടതി നിരീക്ഷണം നടത്തും.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |