കൊച്ചി : കേരള ഹൈക്കോടതി ജഡ്‌ജിമാരായ ജസ്റ്റിസ് പി.വി. ആശ, ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ എന്നിവർ സർവീസിൽനിന്ന് വിരമിച്ചു. ഇരുവരും എറണാകുളം ഗവ. ലാ കോളേജിൽ സഹപാഠികളായിരുന്നു. ഒരുമിച്ച് എൽ.എൽ.ബി പഠനം പൂർത്തിയാക്കിയ രണ്ടുപേർ ഒരേദിവസം ഹൈക്കോടതി ജഡ്ജിയുടെ പദവിയിൽനിന്ന് വിരമിക്കുന്നെന്ന പ്രത്യേകതകൂടി ഇതിനുണ്ട്.
ഇന്നലെ ഹൈക്കോടതിയിലെ ഒന്നാം കോടതിയിൽ നടന്ന യാത്രഅയപ്പ് ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്, കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. തോമസ് എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. ഹൈക്കോടതി ജഡ്ജിമാർ, ജുഡിഷ്യൽ ഒാഫീസർമാർ, സർക്കാർ അഭിഭാഷകർ തുടങ്ങിയവരും പങ്കെടുത്തു.
ജസ്റ്റിസ് പി.വി. ആശ 2014 മേയ് 21നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ 2015 മേയ് പത്തിനുമാണ് ഹൈക്കോടതി ജഡ്ജിമാരായി ചുമതലയേറ്റത്. തൃശൂർ വിമല കോളേജിൽനിന്ന് ബിരുദവും എറണാകുളം ഗവ. ലാ കോളേജിൽനിന്ന് എൽ.എൽ.ബിയും പാസായ പി.വി. ആശ 1983ൽ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചു. സർവീസ്, സിവിൽ നിയമങ്ങളിൽ പ്രാഗത്ഭ്യംതെളിയിച്ച പി.വി. ആശ 1996മുതൽ 2001വരെ ഹൈക്കോടതിയിൽ സീനിയർ ഗവ. പ്ളീഡറായിരുന്നു.
എറണാകുളം ഗവ. ലാ കോളേജിൽനിന്ന് നിയമബിരുദവും എം.ജി സർവകലാശാലയിൽനിന്ന് എൽ.എൽ.എമ്മും പാസായ ബി. സുധീന്ദ്രകുമാർ 1989ലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2001ൽ ജില്ലാ ജഡ്ജിയായി ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ ജില്ലാ ജഡ്‌ജിയായിരുന്നു. കോഴിക്കോട് വിജിലൻസ് കോടതി ജഡ്‌ജി, സുപ്രീംകോടതി രജിസ്ട്രാർ, റെയിൽവേ ക്ളെയിംസ് ട്രൈബ്യൂണൽ രജിസ്ട്രാർ തുടങ്ങിയ പദവികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |