കൊല്ലം: ആർ. ബാലകൃഷ്ണപിള്ള ഒരേസമയം എം.പിയും സംസ്ഥാന മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നത് ചരിത്രമാണ്. അടിയന്തരാവസ്ഥക്കാലത്ത് എം. പി. ആയിരിക്കെ, ഏഴു മാസം സംസ്ഥാന മന്ത്രിയായി. അപ്പോൾ അദ്ദേഹം ഇടമുളയ്ക്കൽ പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്നു. വാളകത്തെ പിള്ളയുടെ കീഴൂട്ട് വീട് ഉൾപ്പെടുന്ന ഇടമുളയ്ക്കൽ പഞ്ചായത്തിന്റെ പ്രസിഡന്റായിരിക്കെ മന്ത്രിയുടെ കാറിൽ വന്നിറങ്ങുന്ന പിള്ളയെ പഴമക്കാർ ഓർക്കുന്നു.
1960ൽ ഇരുപത്തഞ്ചാം വയസിലാണ് കന്നി മത്സരത്തിൽ പത്തനാപുരം മണ്ഡലത്തിൽ നിന്ന് പിള്ള നിയമസഭയിൽ എത്തുന്നത്. ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ എം.എൽ.എയായി തിളങ്ങുമ്പോഴാണ് 1963ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും പഞ്ചായത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കണമെന്നും നാട്ടിലെ പ്രമാണിമാരടക്കം അഭ്യർത്ഥിച്ചത്. അത് മാനിച്ച പിള്ള ഒരു ഡിമാൻഡ് വച്ചു, 'ഞാൻ വീടുകയറി വോട്ടു ചോദിക്കില്ല, സ്ളിപ്പ് കൊടുപ്പും ചുവരെഴുതി പ്രചാരണവും വേണ്ട'. വന്നവർ ഡിമാൻഡ് അംഗീകരിച്ചതോടെ മത്സരത്തിനിറങ്ങി. എതിർ സ്ഥാനാർത്ഥിക്ക് ഏഴ് വോട്ട് മാത്രം നൽകി പിള്ള മെഗാഭൂരിപക്ഷത്തിൽ വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമായി.
എം.എൽ.എ ആയിട്ടും പഞ്ചായത്തിലെ വിജയം പിള്ളക്ക് രസിച്ചു. പിന്നെ തുടർച്ചയായി 27 വർഷം ഇടമുളയ്ക്കൽ പഞ്ചായത്തിന്റെയും 11 വർഷം കൊട്ടാരക്കര പഞ്ചായത്തിന്റെയും പ്രസിഡന്റായി.
ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ,1971ൽ മാവേലിക്കരയിൽ നിന്ന് പിള്ള ലോക്സഭാംഗമായി. 1975 ജൂണിൽ അടിയന്തരാവസ്ഥ നിലവിൽ വന്നു. അക്കൊല്ലം ഡിസംബറിൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്സൈസ്, ജയിൽ വകുപ്പ് മന്ത്രിയായി. അപ്പോൾ പിള്ള പഞ്ചായത്ത് പ്രസിഡന്റും എം.പിയും മന്ത്രിയുമാണ്. അപ്പോൾ ഇടമുളയ്ക്കലുകാർ അപേക്ഷയുമായെത്തി. പ്രസിഡന്റ് സ്ഥാനം ഒഴിയരുത്. പിന്നെ പഞ്ചായത്തിന്റെ ചടങ്ങുകളിലെല്ലാം മന്ത്രിയുടെ സ്റ്റേറ്റ് കാറിൽ അവരുടെ പ്രസിഡന്റ് എത്തി.
അച്ചുതമേനോൻ മന്ത്രിസഭയിൽ 1976 ജൂൺ വരെ മാത്രമാണ് പിള്ള മന്ത്രിയായിരുന്നത്. അടിയന്തരാവസ്ഥ കാരണം തിരഞ്ഞെടുപ്പ് നീണ്ടു പോയതിനാൽ 1977 വരെ പിള്ള എം. പിയായി തുടർന്നു. ഒരേസമയം ഒന്നിലേറെ പദവികൾ വഹിക്കാൻ കഴിയില്ലെന്ന നിയമം 2001ൽ വന്നതോടെയാണ് അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |