തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളിൽ മുസ്ലിം സമുദായ സംവരണം ഉറപ്പാക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു നിയമസഭയിൽ അറിയിച്ചു. ഭിന്നശേഷിക്കാരുടെ സംവരണം മൂന്നിൽനിന്ന് നാല് ശതമാനമാക്കി വർദ്ധിപ്പിച്ചുള്ള 31-12-2019ലെ സർക്കാർ ഉത്തരവ് കേരള സർവീസ് റൂളിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഒൗട്ട് ഒഫ് ടേൺ ആയി ഇൗ സംവരണം നിർണയിക്കുമ്പോൾ മുസ്ലിം സമുദായത്തിന് നൽകികൊണ്ടിരുന്ന രണ്ട് ടേണുകൾ നഷ്ടമാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ടി.വി.ഇബ്രാഹിം അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരുടെ സംവരണം മൂന്നിൽ നിന്ന് നാല് ശതമാനമാക്കി ഉയർത്തിയപ്പോൾ പി.എസ്.സി നിയമന ലിസ്റ്റിലെ ആദ്യ നൂറ് റാങ്കുകളുടെ സംവരണം പാലിച്ചുള്ള ടേണിൽ ഒന്ന്, 26, 51,76 ടേണുകൾ ഭിന്നശേഷിക്കാർക്ക് നൽകി. ഇതിൽ 26, 76 ടേണുകൾ മുസ്ലിം സമുദായത്തിന്റേതായിരുന്നു. ഇത് മൊത്തം നിയമനങ്ങളിലെ മുസ്ലിം പ്രാതിനിദ്ധ്യത്തെ പ്രതികൂലമായി ബാധിക്കുകയും അവരുടെ എണ്ണം കുറയുകയും ചെയ്യുന്നുവെന്ന് പരാതിയുണ്ട്. എന്നാൽ ഒൗട്ട് ഒഫ് ടേൺ ആയി നൂറിന് പകരം 103 പേരുടെ പട്ടികയുണ്ടാക്കി സംവരണടേണുകൾ നിശ്ചയിച്ച് നൽകുന്നതിലൂടെ മുസ്ലിം സമുദായ സംവരണത്തിനുണ്ടാകാനിടയുള്ള നഷ്ടം പരിഹരിച്ചാണ് നിയമനം നടത്തുന്നതെന്നാണ് പി.എസ്.സി പറയുന്നത്.
എങ്കിലും പരാതി ഉയർന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയമ, ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറിമാർ ഉൾപ്പെട്ട സമിതിയെ ഇക്കഴിഞ്ഞ ജൂലായ് ആറിന് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കും. ഇതുവരെയുള്ള നിയമനങ്ങളിൽ മുസ്ലിങ്ങളുടെയും ഭിന്നശേഷിക്കാരുടെയും അർഹമായ പ്രാതിനിദ്ധ്യത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സമ്പാദ്യ സമാശ്വാസ പദ്ധതി:
കേന്ദ്ര തീരുമാനത്തോട് യോജിപ്പില്ലെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ട്രോളിംഗ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം നൽകുന്ന സമ്പാദ്യസമാശ്വാസ പദ്ധതി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് മാത്രമാക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ എം.നൗഷാദിന്റെ സബ്മിഷനുള്ള മറുപടിയിൽ അറിയിച്ചു.
നിലവിൽ 1,79,376 മത്സ്യത്തൊഴിലാളികൾക്ക് ഇത് കിട്ടുന്നുണ്ട്. പരിഷ്കരിച്ച കേന്ദ്ര മാനദണ്ഡപ്രകാരം ഇത് 40,000 മാത്രമായി ചുരുങ്ങും. ഇതിനോട് സംസ്ഥാനത്തിന് യോജിപ്പില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇതിനെതിരെ കൂട്ടായി സമ്മർദ്ദം ചെലുത്തേണ്ടിവരും. എം.പിമാരുടെ സഹായവും തേടിയിട്ടുണ്ട്. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും നൽകണമെന്നാണ് സംസ്ഥാന നിലപാടെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിൽ നിന്ന് കൊവിഡ് ബാധ:
പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ആശുപത്രികളിൽ നിന്ന് കൊവിഡ് ബാധിക്കുന്നുവെന്ന പരാതിയിൽ ഗൗരവമായ പരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. തന്റെ പിതാവിന് ആശുപത്രിയിൽ നിന്ന് കൊവിഡ് ബാധിച്ചുവെന്ന സംശയം അൻവർ സാദത്ത് ഉന്നയിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.
ആലുവ ജില്ല ആശുപത്രിയിൽ കൂടുതൽ തസ്തിക അനുവദിക്കുന്നത് ആലോചിക്കുമെന്നും അൻവർ സാദത്തിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |