തിരുവനന്തപുരം: 'കാനന ഛായയിൽ ആടുമേയ്‌ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ...' മന്ത്രിയുടെ വിരലുകൾ കോർത്തുപിടിച്ച് സരോജിനിയമ്മ വരികൾ ഓർത്തെടുത്തു പാടി. രണ്ടാം ബാല്യത്തിന്റെ നിഷ്‌കളങ്കതയിൽ ആവർത്തിച്ച വരികൾക്ക് പുഞ്ചിരിയോടെ കാതോർത്ത് മന്ത്രി ആർ. ബിന്ദു ചേർന്ന് നിന്നു.
മുതിർന്ന പൗരന്മാർക്ക് മികച്ച സേവനം നൽകുന്ന സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയുടെ കമ്പ്യൂട്ടർവത്കരണം പൂജപ്പുരയിൽ ഉദ്ഘാടനം ചെയ്‌ത ശേഷം വൃദ്ധ മന്ദിരത്തിൽ എത്തിയതായിരുന്നു മന്ത്രി.
അന്തേവാസികളുടെ വിശേഷങ്ങൾ തിരക്കി മന്ത്രി അൽപസമയം ചെലവിട്ടാണ് മടങ്ങിയത്. കൂടെക്കൂടെ വരണേ എന്ന് പറഞ്ഞാണ് അമ്മമാർ മന്ത്രിയെ യാത്രയാക്കിയത്.
വയോജന സേവനങ്ങൾ മെച്ചപ്പെടുത്താൻ വയോമിത്രം സോഫ്ട്‌വെയർ ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അവശ്യ മരുന്നുകൾ ലഭ്യമാക്കുന്നതിന് പുറമെ വീടുകളിലെത്തിയുള്ള പരിചരണത്തിനും പ്രാധാന്യം നൽകും. വയോജന പരിപാലനത്തിൽ പരിശീലനം ലഭിച്ചവരെ ഉൾപ്പെടുത്തി പദ്ധതി വിപുലമാക്കും. മറവിരോഗികൾക്കായി പരിചരണ കേന്ദ്രങ്ങളും ഓട്ടിസം ബാധിച്ചവർക്ക് ഒരുമിച്ചു താമസിക്കാനുള്ള സൗകര്യവും ആലോചിക്കുന്നുണ്ട്. വയോജന ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഷെറിൻ എം. എസ്, അസിസ്റ്റന്റ് ഡയറക്ടർ പി. ഷെരിഫ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |