തിരുവനന്തപുരം: തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലായി 25,187.4 ഏക്കർ ഭൂമി കൈയേറിയതായി മന്ത്രി കെ.രാധാകൃഷ്‌ണൻ നിയമസഭയിൽ പറഞ്ഞു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 1123 ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള 24693.40 ഏക്കറും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ 494 ഏക്കറും കൈയേറി. ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള മണത്തല വില്ലേജിലെ ദ്വാരക ബീച്ചിനടുത്തുള്ള ഭൂമിയിലും കൈയ്യേറ്റമുണ്ടായി. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കൈയേറ്റങ്ങൾ അളന്ന് തിട്ടപ്പെടുത്തി വരികയാണ്. കൂടൽമാണിക്യം ദേവസ്വത്തിന്റെ 5568.99 ഏക്കർ ഭൂമി അന്യാധീപ്പെട്ടിട്ടുണ്ട്. മലബാർ ദേവസ്വം കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ ബോർഡിന്റെ അറിവില്ലാതെ പ്രവർത്തിക്കുന്ന അനധികൃത കമ്മിറ്റികൾ നിയമവിരുദ്ധമായി ഭക്തജനങ്ങളിൽ നിന്ന് പണപ്പിരിവ് ഉൾപ്പെടെ നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം കമ്മിറ്റികൾക്കും ഭാരവാഹികൾക്കും എതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ ആർ.എസ്.എസിന്റെ ശാഖകൾ പ്രവർത്തിക്കുന്നതായും അവർ മാസ് ഡ്രിൽ നടത്തുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |