വഴിക്കടവ്: "ഇവിടെ ജനിച്ചവനല്ല ഞാൻ, എന്നിട്ടും നിങ്ങളെന്നെ നെഞ്ചോടു ചേർത്തു. ഒരുപാടു സ്‌നേഹം തന്നു. ഒത്തിരി ബഹുമാനിച്ചു. മറക്കാൻ കഴിയുന്നതല്ല". 19 നാൾ നീണ്ടുനിന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം പൂർത്തിയാക്കിയ രാഹുൽഗാന്ധി തനിക്കൊപ്പം നടന്നവരോടായി പറഞ്ഞതാണിത്. മതേതര മൂല്യങ്ങൾക്ക് മഹിമ കല്പിക്കുന്നതാണ് കേരളത്തിന്റെ സംസ്‌കാരം. എല്ലാവരും ആഗ്രഹിക്കുന്നത് മതേതര ഭാരതത്തിന്റെ നിലനില്പിനാണെന്നും യാത്രയിലുടനീളം അതു പ്രകടമായെന്നും പര്യടനത്തിനിടെ രാഹുൽ കൂട്ടിച്ചേർത്തു. എന്റെ രണ്ടാം വീട്ടിലെ കുടുംബാംഗങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി, രാഹുലിന്റെ ഈ നന്ദി സംഭാഷണം കേട്ടു നിന്ന പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. കേരള പര്യടനത്തിന്റെ അവസാന ദിനമായ ഇന്നലെ വയനാട് മണ്ഡലത്തിലൂടെയായിരുന്നു രാഹുലിന്റെ പദയാത്ര. തന്നെ ഒരുനോക്കു കാണാൻ കാത്തുനിന്നവരെ വാരിപ്പുണർന്നും അകലെ നിന്നവരെ കൈവീശിക്കാട്ടിയും ഒപ്പം നടന്നവരോട് കുശലം പറഞ്ഞുമാണ് രാഹുൽ നടന്നു നീങ്ങിയത്. കാൽനടയാത്ര മൂന്നാഴ്ച പിന്നിട്ടിട്ടും പ്രസരിപ്പിന് യാതൊരു കുറവുമില്ലാതെയാണ് രാഹുൽ തമിഴ്‌നാട്ടിലേക്കു പ്രവേശിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം സമാപന പദയാത്രയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |