തിരുവനന്തപുരം: ത്രിവർണ്ണക്കൊടികളേന്തി അഭിവാദ്യങ്ങളുമായി പാതയോരങ്ങളിൽ നിറഞ്ഞു കവിഞ്ഞ് പതിനായിരങ്ങൾ.ആവേശത്തിരമാലയിളക്കി ആൾക്കൂട്ടത്തിൽ അലിഞ്ഞ് രാഹുൽ .ഇന്ത്യയെ കേൾക്കുകയെന്ന ലക്ഷ്യവുമായി കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ
ഗാന്ധി ബുധനാഴ്ച കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ
പ്രയാണം തുടങ്ങി. ഇനി 18 ദിവസം ഈ യാത്രയുടെ ആവേശാരവങ്ങൾ കേരളത്തിന്റെ തെരുവീഥികളെ ഇളക്കി മറിക്കും.
തമിഴ്നാട്ടിലെ നാല് ദിവസത്തെ പര്യടനം പൂർത്തിയാക്കി ശനിയാഴ്ച രാത്രി കേരള അതിർത്തിയിൽ കടന്ന
രാഹുൽ ഗാന്ധി ഇന്നലെ രാവിലെ ഏഴര മണിയോടെയാണ് പാറശ്ശാലയിൽ നിന്ന് പദയാത്ര ആരംഭിച്ചത്.കറുത്ത പാന്റ്സും വെള്ള ടീ ഷർട്ടും ധരിച്ചെത്തിയ രാഹുൽ രാവിലെ 7.16 ന് പാറശ്ശാല ജംഗ്ഷനിലെ ഗാന്ധി പ്രതിമയിലും, കാമരാജ് പ്രതിമയിലും പുഷ്പാർച്ചന നടത്തി.ചന്ദനം തൊട്ടും ഖദർ ഷാൾ അണിയിച്ചും നേതാക്കളും പ്രവർത്തകരും വരവേറ്റു. വനിതാ പ്രവർത്തകർ താലപ്പൊലിയേന്തി അണിനിരന്നു. മുന്നിൽ അനൗൺസ്മെന്റ് വാഹനവും ബാൻഡ് സംഘവും. പിന്നാലെ സേവാദൾ വോളന്റിയർമാർ. അതിന് പിന്നിൽ രാഹുലിനൊപ്പം കെ.സി.വേണുഗോപാലും വി.ഡി.സതീശനും കെ.മുരളീധരനും മുൻനിരയിൽ. കെ.സുധാകരനും രമേശ് ചെന്നിത്തലയും ശശി തരൂരും പാലോട് രവിയും തൊട്ടു പിന്നാലെ. യാത്രയിലെ സ്ഥിരാംഗങ്ങളായ 120 പേർ അതിന് പിന്നിലായി നീങ്ങി.
പാതയുടെ ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം വൻ ജനക്കൂട്ടം കാത്തു നിന്നു. കൈകൾ വീശി നിറചിരിയോടെ അവരെയെല്ലാം യാത്രാ നായകൻ അഭിവാദ്യം ചെയ്തു. ചുറുചുറുക്കോടെ അതിവേഗം നടന്ന രാഹുലിനൊപ്പമെത്താൻ മറ്റു നേതാക്കൾ പണിപ്പെട്ടു. വഴിയോരങ്ങളിൽ കാത്തു നിന്ന കുട്ടികളുടെ കൈകളിൽ പിടിച്ച് ഒപ്പം നടത്തി ലാളിച്ചു. ഉദിയൻകുളങ്ങരയിൽ എത്തിയപ്പോഴേക്കും റോഡ് ഉത്സവപ്പറമ്പായി. കുന്നത്ത് വിളയിൽ സ്റ്റാൻലിയുടെ തട്ടുകടയിൽ നിന്ന് ചായയും ലഘുഭക്ഷണവും . നെയ്യാറ്റിൻകര ടൗണിന്റെ പ്രവേശന സ്ഥലത്ത് രാഹുലിനെ വരവേൽക്കാൻ വനിതാ പ്രവർത്തകരുടെ വലിയ കൂട്ടം. താലപ്പൊലിയും വാദ്യമേളങ്ങളും പുഷ്പവൃഷ്ടിയും . 11 മണിയോടെ യാത്രയുടെ ആദ്യ പാദത്തിന്, മഹാത്മാ ഗാന്ധിയുടെ സുഹൃത്തായിരുന്ന ഡോ.ജി.രാമചന്ദ്രന്റെ വീടായ ഊരൂട്ടുകാല മാധവി മന്ദിരത്തിൽ സമാപനം.
ഉച്ചഭക്ഷണത്തിനു ശേഷം നെയ്യാറ്റിൻകരയിലെ പരമ്പരാഗത കൈത്തറി നെയ്ത്ത് തൊഴിലാളികളുമായി രാഹുൽ സംവദിച്ചു. ഉച്ച കഴിഞ്ഞ് മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയം സന്ദർശിച്ചു. വൈകിട്ട് നാലോടെ വെങ്ങാനൂരിൽ അയ്യൻകാളി സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് മൂന്നുകല്ലിൻമൂട്ടിൽ നിന്ന് വീണ്ടും പദയാത്ര . പാതയോരങ്ങളിൽ അലയടിച്ച് ജന സാഗരം . രാത്രി ഏഴോടെ പദയാത്ര നേമത്തെത്തി.പിന്നെ വിശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |