ഹരിപ്പാട്: രാജ്യം തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും ബുദ്ധിമുട്ടുമ്പോൾ ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിട്ട് ഫോട്ടോ എടുക്കാനാണ് പ്രധാനമന്ത്രി സമയം ചെലവഴിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനത്തിന്റെ ആദ്യദിനം ചേപ്പാട് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചീറ്റകളോട് എനിക്ക് വിരോധമില്ല. എന്നാൽ ചീറ്റകളെക്കുറിച്ച് ചിന്തിക്കുന്ന സമയം രാജ്യത്തെ തൊഴിൽ രഹിതരായ ചെറുപ്പക്കാരെക്കൂടി ഓർക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. വിലക്കയറ്റത്താൽ ഓട്ടോറിക്ഷ തൊഴിലാളികൾ, കയർ തൊഴിലാളികൾ, കശുഅണ്ടി തൊഴിലാളികൾ, മറ്റു സാധാരണക്കാർ എന്നിവർ ബുദ്ധിമുട്ടുകയാണ്. രാജ്യത്തിന്റെ ഈ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ കൂടി പ്രധാനമന്ത്രി സമയം കണ്ടെത്തണം. രാജ്യത്തെ മുഴുവൻ സമ്പത്തും രണ്ടോ മൂന്നോ വ്യവസായികളിലേക്ക് കേന്ദ്രീകരിക്കുന്നു. ഇവർ സാധാരണക്കാരന്റെ മറ്റു വ്യവസായങ്ങളെ തകർക്കുന്നു. അങ്ങനെ ഇന്ത്യയെ വിഭജിക്കാൻ കഴിയില്ലെന്ന് തെളിയിക്കണം. അതിനാണ് ഭാരത് ജോഡോ യാത്ര. പദയാത്ര എന്ന ആശയം കേരളത്തിലെ ജനങ്ങൾക്ക് പുതുമയല്ല. കേരളത്തിലെ സാമൂഹ്യ പരിഷ്‌കർത്താക്കളായ ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമി തുടങ്ങിയവർ ഇത്തരത്തിൽ നിരവധി യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എം.എൽ.എ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, എം.ലിജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |