തിരുവനന്തപുരം:കേരളത്തിന്റെ വികസനസ്വപ്നമായ തിരുവനന്തപുരം-കാസർകോട് സെമി - ഹൈസ്പീഡ് റെയിലിന് മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ ദേശീയ ഹരിതട്രൈബ്യൂണലിൽ വ്യക്തമാക്കിയതോടെ പദ്ധതിമാർഗ്ഗം കൂടുതൽ സുഗമമായി.
പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ച 2006ലെ കേന്ദ്രവിജ്ഞാപനത്തിൽ റെയിൽവേയോ റെയിൽ പദ്ധതികളോ ഉൾപ്പെടുന്നില്ലെന്നും അതിനാൽ കേരളത്തിന്റെ സെമി - ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് മുൻകൂറായി പരിസ്ഥിതി അനുമതി വേണ്ടെന്നുമാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നത്.
പരിസ്ഥിതി അനുമതി കിട്ടുംമുമ്പ് പദ്ധതിയുടെ നിർമ്മാണം തുടങ്ങുന്നത് തടയണമെന്ന ഹർജിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ശാസ്‌ത്രജ്ഞൻ ഡോ. മുരളീകൃഷ്ണയാണ് ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
പദ്ധതിക്ക് റെയിൽവേയുടെ തത്വത്തിലുള്ള അനുമതി നേരത്തേ കിട്ടിയിരുന്നു. സമ്പൂർണ അനുമതിയിലും 185 ഹെക്ടർ റെയിൽവേ ഭൂമി വിട്ടുകിട്ടുന്നതിലും ഉടൻ തീരുമാനമുണ്ടാകും.
പരിസ്ഥിതി സൗഹൃദം
കാർബൺ ബഹിർഗമനം തീരെയില്ല
ആയിരക്കണക്കിന് വാഹനങ്ങൾ ഒഴിവാകും
4 വർഷത്തിനകം കാർബൺ ബഹിർഗമനം 2,80,000 ടൺ കുറയും
ഭൂമി, പാറ, മണ്ണ്, മണൽ കുറച്ചു മതി
പരിസ്ഥിതിലോല മേഖലകളിലൂടെയല്ല റെയിൽവേ
88 കി.മി പാടങ്ങളിൽ എലിവേറ്രഡ് പാത
100വർഷത്തെ പ്രളയവിതാനത്തിലും ഒരു മീറ്റർ ഉയരം
ഗതാഗതം ഇങ്ങനെ
പ്രതിദിനം 46,206 റോഡ് യാത്രക്കാർ ഇതിലേക്ക് മാറും
ഒരു വർഷത്തിനകം 12,872 യാത്രാ വാഹനങ്ങൾ ഒഴിവാകും
വർഷം 530 കോടിയുടെ ഇന്ധനം ലാഭിക്കാം
500 ലോറികൾ ചരക്കുസഹിതം കൊണ്ടുപോകുന്ന റോ - റോ സർവീസും
റോഡിൽ ചരക്കുവാഹനങ്ങൾ കുറയും
50,000
പേർക്ക് തൊഴിൽ
11,000
പേർക്ക് അതിവേഗ റെയിലിൽ ജോലി
കേന്ദ്രം ഹരിത ട്രൈബ്യൂണലിൽ പറഞ്ഞത്
വിമാനത്താവളം, തുറമുഖം, ദേശീയപാത, കെട്ടിടനിർമ്മാണം തുടങ്ങിയ 39 വികസന പദ്ധതികൾക്കേ മുൻകൂർ പരിസ്ഥിതി അനുമതി വേണ്ടൂ.
നോയ്ഡ - ഗ്രേറ്റർ നോയ്ഡ മെട്രോയ്ക്ക് പരിസ്ഥിതി അനുമതി വേണമെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് സുപ്രീംകോടതി സ്റ്റേചെയ്തിരുന്നു.
"അതിവേഗ റെയിൽ കേരളത്തിന് ആവശ്യമാണ്. കൃഷിയിടങ്ങളും ജലാശയങ്ങളും നശിപ്പിച്ചോ ജനങ്ങളെ ബുദ്ധിമുട്ടിച്ചോ ആവില്ല പദ്ധതി. 9314 കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും. ഒഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കും"
-പിണറായി വിജയൻ
മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |