തിരുവനന്തപുരം: ദക്ഷിണ റെയിൽവേയിലെ എല്ലാ സ്റ്റേഷനുകളിലും ഇരുന്നു കഴിക്കാൻ സൗകര്യമില്ലാത്ത സ്റ്റാറ്റിക് ഭക്ഷണശാലകളിലെ വിഭവങ്ങളുടെ വില കൂട്ടി.
ഇഡ്ഡലിക്ക് 13 ൽ നിന്ന് 20 രൂപയും ചോറിനും മീൻകറിക്കും 59 ൽ നിന്ന് 95 രൂപയുമാക്കി. പരിപ്പുവട, ഉഴുന്നു വട, സമോസ എന്നിവയുടെ വില സെറ്റിന് 17 രൂപയായിരുന്നത് 25 രൂപയാക്കി. 13 രൂപയുടെ പഴംപൊരിക്ക് ഇനി 20 രൂപ നൽകണം. മുട്ടക്കറിക്ക് 32 രൂപയായിരുന്നത് 50 രൂപയായി. കടലക്കറിക്ക് 28 രൂപയായിരുന്നത് 40 രൂപ. 200 ഗ്രാം വെജിറ്റബിൾ ബിരിയാണിക്ക് 70 രൂപ. മുട്ട ബിരിയാണിക്ക് 80 രൂപ. ചിക്കൻ ബിരിയാണിക്ക് 100 രൂപയും.
. വില വർദ്ധന 24 മുതൽ നിലവിൽ വന്നു. അതേസമയം ഐ.ആർ.സി.ടി.സി നേരിട്ട് നടത്തുന്ന റസ്റ്റോറന്റുകളിലെ വില നിരക്കിൽ മാറ്റമില്ല. ചായ,കാപ്പി എന്നിവയുടെ വില കൂട്ടിയിട്ടില്ലെന്നും സ്റ്റാറ്റിക് സ്റ്റാളുകളിലെ വില 2013ലാണ് ഇതിനു മുമ്പ് വർദ്ധിപ്പിച്ചതെന്നും റെയിൽവേ അറിയിച്ചു. വിപണിയിലെ വിലനിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ കുറവാണ് സ്റ്റാറ്റിക് സ്റ്റാളുകളിലെ വില. ഇത്തരം സ്റ്റാളുകളിൽ റെയിൽവേ നിഷ്ക്കർഷിച്ചിട്ടുള്ള വലിപ്പത്തിലും വിലയിലും നിലവാരത്തിലും ഭക്ഷണം നൽകണമെന്നും ലിസ്റ്റിലില്ലാത്ത ഒരു ഭക്ഷ്യവസ്തുവും വിൽക്കരുതെന്നും വ്യവസ്ഥയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |