തിരുവനന്തപുരം: ആവർത്തിച്ചുണ്ടാകുന്ന ന്യൂനമർദ്ദം കാരണം സംസ്ഥാനത്താകെ ശക്തമായി പെയ്യുന്ന മഴയുടെ തുടർച്ചയായി കാലവർഷം കൂടി എത്തുമ്പോൾ ശക്തമായ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ അതി തീവ്രമായി തുടർന്നാൽ പ്രളയ സാദ്ധ്യതയും തള്ളിക്കളയാനാവില്ല. ഇടുക്കി, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ മലയോര പ്രദേശങ്ങളിലാണ് അപകട സാദ്ധ്യത ഏറെ. സർക്കാർ മുൻകരുതൽ നടപടികൾ ആരംഭിച്ചു.
മണ്ണിടിച്ചിലിന്റേയോ വെള്ളപ്പൊക്കത്തിന്റേയോ സൂചന ലഭിച്ചാലുടൻ ആ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കും. ക്യാമ്പുകളിൽ ആൾക്കൂട്ടം ഉണ്ടാകുമ്പോൾ കൊവിഡ് ബാധിച്ചവരുമായി മറ്റുള്ളവർ സമ്പർക്കത്തിൽ വരുമെന്നതാണ് വെല്ലുവിളി.
ഒന്നും രണ്ടും തലങ്ങളിലെ ഉൾപ്പെടെയുള്ള കൊവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ദുരന്തങ്ങൾ ബാധിക്കാമെന്നും മുന്നറിയിപ്പുണ്ട്.
മുന്നൊരുക്കം ഇങ്ങനെ
പ്രളയവും മണ്ണിടിച്ചിലും ബാധിക്കാവുന്ന മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളുടെയും അവിടെ നിന്ന് മാറ്റേണ്ടിവരുന്ന ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കുന്നു
അവ സ്ഥാപിക്കാനുള്ള മറ്റ് സ്ഥലങ്ങൾ റവന്യൂ വകുപ്പ് കണ്ടെത്തും
പ്രധാന ആശുപത്രികളിൽ കൂട്ട അത്യാഹിതം നേരിടാൻ പരിശീലനം നൽകും.
രോഗികൾ കൂടിയാൽ കൈകാര്യം ചെയ്യാൻ സർജ് കപ്പാസിറ്റി പ്ലാൻ.
ചികിത്സ മുടങ്ങാൻ പാടില്ലാത്ത ഗുരുതരാവസ്ഥയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കും.
ഇവർക്ക് ആശുപത്രികളിൽ നിന്നു മരുന്നുകൾ ഒരു മാസത്തേക്ക് നൽകും.
ആശുപത്രികൾ രണ്ടാഴ്ച ആവശ്യമായ മരുന്നുകൾ അധികം സ്റ്റോക്ക് ചെയ്യും
ഡോക്സി സൈക്ലിൻ, ഒ.ആർ.എസ്, ബ്ലീച്ചിംഗ് പൗഡർ, മാസ്‌ക്, സാനിറ്റൈസർ എന്നിവ സ്റ്റോക്കിൽ ഉണ്ടാവണം
ഗർഭിണികൾ, കിടപ്പിലായവർ, ഭിന്നശേഷിയുള്ളവർ തുടങ്ങി ആദ്യം സഹായമെത്തിക്കുകയും സുരക്ഷിതമായി മാറ്റുകയും ചെയ്യേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി വീടുകൾ മാപ്പ് ചെയ്യും.
വോളണ്ടിയർമാരുമായി ബന്ധപ്പെടുത്തുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യും.
പാമ്പു വിഷത്തിനുള്ള മരുന്നും ആശുപത്രികളിൽ സ്റ്റോക്ക് ചെയ്യും.
രണ്ടു ദിനം, മൂന്നു മഴ ദുരന്തങ്ങൾ
2019 ആഗസ്റ്റ് 8
മലപ്പുറം കവളപ്പാറ ഉരുൾപൊട്ടൽ 59 മരണം.
വയനാട് പുത്തുമല ദുരന്തം 17 മരണം
2020 ആഗസ്റ്റ് 6
മൂന്നാറിലെ പെട്ടിമുടി മണ്ണിടിച്ചിൽ 55 മരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |