തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത. ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറിയെങ്കിലും അതി തീവ്ര ന്യൂനമർദ്ദമാവാനുള്ള സാദ്ധ്യതയില്ലെന്ന് കാലാവസ്ഥ വിദഗ്ദ്ധർ പറഞ്ഞു. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിലെ ആദ്യ മൺസൂൺ ന്യൂനമർദ്ദം പ്രതീക്ഷിച്ചത്ര ശക്തിപ്പെട്ടില്ലെങ്കിലും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ കുറയില്ലെന്നും വിലയിരുത്തുന്നുണ്ട്.
ഇപ്പോഴത്തെ അന്തരീക്ഷം വടക്കൻ-മദ്ധ്യ ജില്ലകളിൽ മഴ വ്യാപിക്കാൻ അനുകൂലമാണ്. തെക്ക് പടിഞ്ഞാറൻ കാലവർഷ കാറ്റിന്റെ ശക്തിയും കൂടിയിട്ടുണ്ട്. ഇതുകാരണം വരും ദിവസങ്ങളിൽ മഴ കൂടും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115 മീല്ലിമീറ്റർ വരെ മഴ ലഭിക്കും.15 വരെ കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം പാടില്ല. കടൽക്ഷോഭ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.
മഴയുടെ അളവ്
കാലവർഷം തുടങ്ങിയത് മുതൽ ഇന്നലെ വരെ മഴയിൽ 31ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 247.3 മഴ ലഭിക്കേണ്ടിടത്ത് 161.1 ആണ് ലഭിച്ചത്. പത്തനംത്തിട്ടയിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചത്. വയനാട്ടിലാണ് കുറച്ച് മഴ പെയ്തത്.
59 ശതമാനം കുറവാണ് പത്തനംതിട്ടയിലുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |