അടിയന്തര സാഹചര്യം നേരിടാൻ
സജ്ജം: മന്ത്രിരാജൻ
തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുളള ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് സംസ്ഥാനം സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. ജില്ലാ കളക്‌ടർമാരുടെയും പ്രധാന വകുപ്പ് മോധാവികളുടേയും അടിയന്തര യോഗത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ദേശീയ ദുരന്ത നിവാരണ സേനയുടെ ആറു സംഘങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. പട്ടാളവും സഹായത്തിന് മുന്നോട്ട് വന്നിട്ടുണ്ട്. 27 ക്യാമ്പുകളിലായി 622 പേരാണ് മാറ്റി പാർപ്പിച്ചു. കെ.എസ്.ഇ.ബി കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.
പത്തനംതിട്ട
മണിയാർ ഡാമിന്റെ ഷട്ടറുകൾ 150 സെ.മി.ഉയർത്തി വെള്ളം ഒഴുക്കി വിട്ടു. മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണി കണക്കിലെടുത്ത് രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. അച്ചൻകോവിലാറിൽ വെള്ളം ഉയർന്നു. അപകട ഭീഷണിയല്ല. പമ്പയിൽ ജലനിരപ്പ് ഉയർന്ന് മണൽപ്പുറത്തേക്ക് കയറിയെങ്കിലും ഇന്നലെ താഴ്ന്നു
കോട്ടയം
മലയോര പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഉരുൾ പൊട്ടൽ ഭീഷണിയിലാണെങ്കിലും കാര്യമായ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടില്ല. ദേശീയ ദുരന്തനിവാരണ സേന ടീം കമാൻഡർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ 22 അംഗ സംഘം കാഞ്ഞിരപ്പള്ളി സന്ദർശിച്ചു.
തൃശൂർ
നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.ദുരന്തനിവാരണ സേനയെ രംഗത്തിറക്കി.
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. അതിരപ്പിള്ളിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. അതിരപ്പിള്ളി റോഡിൽ ഗതാഗതം തടസപ്പെട്ടു. മലക്കപ്പാറയിലേക്കുളള റോഡ് അടച്ചു. ഏഴ് താലൂക്കുകളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പാറളത്ത് പഴയകെട്ടിടം വീണ് വീട് തകർന്നു. ആർക്കും പരിക്കില്ല. വാഴാനി, പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ ജലനിരപ്പ് കൂടുന്നതിനനുസരിച്ച് ഉയർത്തുന്നുണ്ട്.
ആലപ്പുഴ
കുട്ടനാട്ടിൽ ഒൻപത് പാടങ്ങളിൽ മടവീണു. തോട്ടപ്പള്ളി പൊഴി മുറിച്ചിരിക്കുന്നതിനാൽ വെള്ളം കടലിലേയ്ക്ക് ഒഴുകുന്നുണ്ട്. തോടുകൾ കവിഞ്ഞൊഴുകുകയാണ്. ഗ്രാമീണ റോഡുകൾ മുങ്ങി. നദികളിൽ 1.5 മീറ്ററോളം വെള്ളം ഉയർന്നു.
കൊല്ലം
ഇന്നലെ ഉച്ചകഴിഞ്ഞ് മഴയ്ക്ക് ശമനമുണ്ടായി. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. തെന്മല ഡാമിൽ വെള്ളം നിറഞ്ഞതോടെ മൂന്നു ഷട്ടറുകൾ 30സെന്റീമീറ്റർ ഉയർത്തി. അഞ്ചൽ - ആയൂർ റോഡിൽ വെള്ളക്കെട്ട് കാരണം ഇന്നലെയും വാഹന ഗതാഗതം താറുമാറായി.
മലപ്പുറം
നിരവധി വീടുകൾ ഭാഗികമായി തകർന്നു. കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു. പള്ളിക്കൽ നെടുവട്ടിചാലിൽ 35 മീറ്റർ ഭാഗമാണ് ഇടിഞ്ഞത്. കൊണ്ടോട്ടി ടൗണിലെ വെള്ളക്കെട്ടിൽ കെഎസ്.ആർ.ടിസി ബസും ആംബുലൻസും അകപ്പെട്ടു. താനൂർ നടക്കാവിൽ വെള്ളക്കെട്ടിൽ അകപ്പെട്ട ഒരു കുടുംബത്തിലെ ആറംഗങ്ങളെ ഫയർ ഫോഴ്സും ട്രോമാകെയറും രക്ഷപ്പെടുത്തി.
പാലക്കാട്:
പലയിടത്തും മരങ്ങൾ കടപുഴകി ഗതാഗതം തടസപ്പെട്ടു. ശിരുവാണി ഡാമിലെ റിവർ സ്ല്യൂയിസ് ഷട്ടർ 50 സെന്റീ മീറ്ററാക്കി ഉയർത്തും. മലമ്പുഴ, കാഞ്ഞിരപ്പുഴ, മീങ്കര ഡാമുകൾ ഇന്ന് തുറന്നേക്കും. ഇന്നലെ ജില്ലയിൽ 38.832 എം.എം മഴരേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |