തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് ഇന്നലെ ഒരല്പം കുറവുണ്ടായി. മഴയുടെ ശക്തി കുറഞ്ഞതോടെ താഴ്ന്ന സ്ഥലങ്ങളിലെ വെള്ളക്കെട്ടിൽ നിന്ന് വെള്ളമിറങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നും നാളെയും മഴ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടില്ല. നീരൊഴുക്ക് തുടരുന്നതിനാൽ ഇടുക്കി ഡാം അടക്കമുള്ള കെ.എസ്.ഇ.ബിയുടേയും ജലസേചന വകുപ്പിന്റെയും ഡാമുകൾ തുറന്നത് അടച്ചില്ല. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതും ആശ്വാസമാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് 2399.14 അടിയാണ്. ചെറുതോണി ഡാമിന്റെ ഒരു ഷട്ടറിലൂടെ വെള്ളം ഒഴുക്കിവിടുന്നുണ്ട്. മുല്ലപ്പെരിയാർ ജലനിരപ്പ് 140.50 അടിയായി. ജലനിരപ്പ് ക്രമീകരിക്കാൻ ഇവിടെ നിന്ന് പരമാവധിവെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അട്ടപ്പാടി ചുരത്തിൽ ഇന്നലെ കനത്ത മഴയാണ് പെയ്തത്. ആനമുടി ഉരുളക്കുന്നിൽ മലവെള്ളപ്പാച്ചിലിൽ ചപ്പാത്ത് മുറിച്ചു കടക്കുന്നതിനിടെ ഒരു ജീപ്പ് ഒഴുക്കിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. അറബിക്കടലിൽ കർണാടകാ തീരത്തോട് ചേർന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാകില്ല. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തിപ്രാപിക്കും. കേരളത്തിൽ നിന്ന് അകന്നു പോകുന്നതിനാൽ കനത്ത മഴ ഭീഷണിയില്ല. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അധികം ശക്തി പ്രാപിക്കാതെ ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് വിലയിരുത്തൽ. ന്യൂനമർദ്ദങ്ങൾ കാറ്റിനെ ഇരു ദിശകളിലായി വഴി പിരിക്കുന്നതിനാൽ കേരളത്തിൽ മഴ കുറയും. തുലാവർഷ സീസണിലെ 47 ദിവസത്തിൽ രൂപപ്പെടുന്ന ഏട്ടാമത്തെ ന്യുനമർദ്ദമാണിത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായാണ് ഇവയെല്ലാം രൂപപ്പെട്ടത്. 19ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും 20ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ക്യാമ്പുകളിൽ 1315 കുടുംബങ്ങൾ
ഇക്കഴിഞ്ഞ 12 മുതൽ 15 വരെ സംസ്ഥാനത്ത് ഇതുവരെ 550 കോടിയിലധികം രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്. 62,991 ഹെക്ടർ കൃഷിഭൂമിയിലാണ് നഷ്ടം ഉണ്ടായത്. ഈ വർഷം ഇതുവരെയുണ്ടായ പ്രകൃതി ക്ഷോഭത്തിൽ മരിച്ചത് 128 പേരാണ്. സംസ്ഥാനത്താകെ 151 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിലുണ്ട്. അതിൽ 1315 കുടുംബങ്ങളിലെ 4348 പേരാണ് കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |