തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് നാലു വയസുകാരി ഉൾപ്പെടെ രണ്ടുപേർക്കു കൂടി ജീവൻ നഷ്ടമായി.
ഒരാളെ കാണാതായി. വെഞ്ഞാറമൂട് വെമ്പായം കമുകുംകുഴി തടത്തരികത്ത് വീട്ടിൽ പ്രിയങ്കയുടെ ഏക മകൾ കൃഷ്ണപ്രിയ (4), കോട്ടൂർ പൊടിയം ആദിവാസി സെറ്റിൽമെന്റിൽ രാമചന്ദ്രൻ കാണിയുടെ മകൻ ആർ.രതീഷ് (27) എന്നിവരാണ് മരിച്ചത്. പൂവാർ മാവിളക്കടവിൽ ഒഴുക്കിൽപ്പെട്ട് കഞ്ചാംപഴഞ്ഞി വട്ടവിളപള്ളിക്ക് സമീപം തെക്കേവിള വീട്ടിൽ ക്രിസ്തുദാസിന്റെ ഭാര്യ ഓമനയെ (56) കാണാതായി. ഞായറാഴ്ച നാലുപേർ പേമാരയിൽ മരിച്ചിരുന്നു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കൃഷ്ണപ്രിയയെ മഴവെള്ളം നിറഞ്ഞു കിടന്ന അടുത്ത പുരയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പേപ്പാറ ഡാമിന്റെ മറുകരയിലുള്ള കാവിയാറ്റുമൺപുറത്ത് മീൻ പിടിക്കുന്നതിനിടെ ശക്തമായ മലവെള്ളപ്പാച്ചിലിൽപെട്ടാണ് രതീഷ് മരിച്ചത്. ഇന്നലെയും പല ജില്ലകളിലും ശക്തമായ മഴ പെയ്തു. കെ.എസ്.ഇ.ബിയുടേയും ജലസേചന വകുപ്പിന്റേയും മിക്കവാറും ഡാമുകൾ തുറന്നു.
വെള്ളപ്പൊക്കത്തെ തുടർന്ന് പത്തനംതിട്ടയിൽ ഗതാഗതം തടസപ്പെട്ടതിനാൽ ശബരിമല തീർത്ഥാടകരുടേതുൾപ്പെടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേ ട്രാക്കിൽ ഇന്നലെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. കുഴിത്തുറയ്ക്ക് സമീപം പള്ളിയാടിയിലാണ് മണ്ണിടിഞ്ഞത്.
382 വീടുകൾ തകർന്നു
കഴിഞ്ഞ 12 മുതൽ പെയ്യുന്ന മഴയിൽ സംസ്ഥാനത്താകെ 382 വീടുകൾ പൂർണമായും 2205 വീടുകൾ ഭാഗികമായും തകർന്നു. മുന്നൊരുക്കമായി 3071 കെട്ടിടങ്ങൾ ക്യാമ്പുകൾക്കായി സജ്ജമാക്കി. 4,23,080പേരെ ഉൾക്കൊള്ളാനാവും.
128
ഈ വർഷം ഇതുവരെ പ്രകൃതി ക്ഷോഭത്തിൽപെട്ട് മരിച്ചവർ
1315
സംസ്ഥാനത്ത് 151 ദുരിതാശ്വാസക്യാമ്പുകളിലുള്ളവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |