തിരുവനന്തപുരം: രാജ്യസഭയിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സീനിയർ കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ നിയമസഭാ സെക്രട്ടറി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, എം.എൽ.എമാരായ എ. പി.അനിൽകുമാർ, എം.വിൻസെന്റ്, പി.ഉബൈദുള്ള, കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജി എസ്. ബാബു, ടി.യു. രാധാകൃഷ്ണൻ, എം.എം. നസീർ, കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്, തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
യു.ഡി.എഫിനൊപ്പം നിന്ന് രാജ്യസഭാംഗമാവുകയും ,പിന്നീട് മുന്നണിയെയും സ്വന്തം പിതാവ് കെ.എം.മാണിയേയും വഞ്ചിച്ച് എൽ.ഡി.എഫിൽ ചേക്കേറുകയും ചെയ്ത ജോസ്.കെ. മാണിക്കെതിരെ സഭയിൽ ഭൂരിപക്ഷമില്ലെങ്കിലും മത്സരിക്കണമെന്നത് യു.ഡി.എഫിന്റെ തീരുമാനമാണെന്ന് ശൂരനാട് രാജശേഖരൻ പറഞ്ഞു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി. ഉബൈദുള്ള, മോൻസ് ജോസഫ്, പി.സി. വിഷ്ണുനാഥ്, എം. വിൻസന്റ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, അൻവർ സാദത്ത്, സി.ആർ. മഹേഷ് എന്നീ എം.എൽ.എമാരാണ് പത്രികയിൽ നിർദ്ദേശകരായി ഒപ്പു വച്ചത്. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |