തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അവകാശപ്പെട്ട രണ്ട് സീറ്റുകളിൽ ആരൊക്കെ മത്സരിക്കണമെന്നതിൽ ഇന്നത്തെ ഇടതുമുന്നണിയോഗത്തിൽ തീരുമാനമാകും. ഇന്ന് വൈകിട്ട് നാലിന് എ.കെ.ജി സെന്ററിൽ ഇടതുമുന്നണി യോഗം ചേരും.
കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിൽ രണ്ടെണ്ണത്തിലാണ് ഇടതുമുന്നണിക്ക് വിജയിക്കാനാവുക. ഒന്ന് യു.ഡി.എഫിനും. രണ്ടിൽ ഒരു സീറ്റ് ഉറപ്പിച്ചുകഴിഞ്ഞ സി.പി.എം, രണ്ടാമത്തെ സീറ്റിന്റെ കാര്യത്തിൽ വിവിധ കക്ഷികളുടെ അഭിപ്രായമാരായും. രണ്ടും സി.പി.എം ഏറ്റെടുക്കാനും നീക്കമുണ്ട്. രണ്ടു ദിവസം മുമ്പ് നടന്ന ഉഭയകക്ഷി ചർച്ചയിൽ ഒരു സീറ്റിനായി സി.പി.ഐ അവകാശവാദമുയർത്തിയിട്ടുണ്ട്. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ ഒഴിയുന്നതാണ് ഒരു സീറ്റെന്നിരിക്കെ അവരും അവകാശവാദമുയർത്തി. എൻ.സി.പിയും ജനതാദൾ-എസും പുറമേ അവകാശവാദമുന്നയിച്ചിട്ടുണ്ട്.
സി.പി.എം പരിഗണിക്കുന്നവരിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം, എ. വിജയരാഘവൻ, വി.പി. സാനു, ചിന്ത ജെറോം തുടങ്ങിയ പേരുകളൊക്കെ ഉയരുന്നുണ്ട്. രണ്ടും ഏറ്റെടുക്കുകയാണെങ്കിൽ ഒന്നിലേക്ക് പൊതുസമ്മതരായ ആരെയെങ്കിലും പരിഗണിക്കാനുള്ള ആലോചനകളുമുണ്ട്. അവകാശവാദമുയർത്തി നിൽക്കുന്ന സി.പി.ഐയെ അടക്കം അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ഇത്തരമൊരു നീക്കം. സീറ്റ് വിട്ടുകൊടുക്കാൻ സി.പി.എം തീരുമാനിച്ചാൽ അത് സി.പി.ഐക്ക് നൽകാനാണ് സാദ്ധ്യതയേറെ. സി.പി.ഐയുടെ സംസ്ഥാന എക്സിക്യുട്ടീവ് യോഗവും ഇന്ന് രാവിലെ ചേരും. സീറ്റിൽ എന്ത് നിലപാടെന്നതിൽ എക്സിക്യുട്ടീവ് തീരുമാനമെടുക്കും. യു.ഡി.എഫിന്റെ സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുക്കും.
ഇന്നലെയാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയത്. ഈ മാസം 21 വരെ പത്രിക സമർപ്പിക്കാം. വോട്ടെടുപ്പ് ആവശ്യമായി വന്നാൽ 31ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |