കൊച്ചി: രാജ്യത്തിന്റെ അഭിമാനമായ വിമാനവാഹിനി കപ്പൽ വിക്രാന്ത് സന്ദർശിച്ചും നാവികസേനയുടെ കരുത്തും ശേഷിയും വിളംബരം ചെയ്യുന്ന അഭ്യാസപ്രകടനങ്ങൾ വീക്ഷിച്ചും രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയിൽ. ദക്ഷിണ നാവികത്താവളം, വിക്രാന്ത് നിർമ്മിക്കുന്ന കൊച്ചി കപ്പൽശാല എന്നിവിടങ്ങൾ രാഷ്ട്രപതി ഇന്നലെ സന്ദർശിച്ചു.
വേമ്പനാട് കായലിൽ നാവികസേന ഒരുക്കിയ അഭ്യാസപ്രകടനങ്ങൾ നാവികത്താവളത്തിലെ 'അംബ' ജെട്ടിയിലിരുന്നാണ് രാഷ്ട്രപതി വീക്ഷിച്ചത്. ഒരു മണിക്കൂർ നീണ്ട അഭ്യാസപ്രകടനത്തിൽ ഹെലികോപ്ടറുകളും ഡോർണിയർ വിമാനങ്ങളും കപ്പലുകളും സ്പീഡ് ബോട്ടുകളും അണിനിരന്നു. കടൽ വഴിയുള്ള ഭീഷണികളെ നാവികസേന എങ്ങനെ നേരിടുമെന്ന് തെളിയിക്കുന്നതായിരുന്നു കപ്പലുകളും യുദ്ധവിമാനങ്ങളും അണിനിരന്ന പ്രകടനം. അതിന്റെ അവസാനം നാവികർ തൊപ്പിയൂരി രാഷ്ട്രപതിക്ക് ആദരം അറിയിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വ്യവസായമന്ത്രി പി. രാജീവ്, ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറൽ ഹംപി ഹോളി, സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു തുടങ്ങിയവരും പങ്കെടുത്തു.
രാജ്യം സ്വന്തമായി നിർമ്മിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പലായ വിക്രാന്തും രാഷ്ട്രപതി സന്ദർശിച്ചു. കൊച്ചി കപ്പൽശാലയിലെത്തിയ അദ്ദേഹം കപ്പലിന്റെ മേൽത്തട്ടിലെത്തി നിർമ്മാണ പുരോഗതി വിലയിരുത്തി. കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായരും നാവികസേനയുടെ ഉന്നത ഉദ്യോഗസ്ഥരും കപ്പൽ നിർമ്മാണത്തിന്റെ വിവരങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചു.
താജ് മലബാർ ഹോട്ടലിൽ താമസിച്ച രാഷ്ട്രപതി ഇന്നു രാവിലെ 10.20ന് തിരുവനന്തപുരത്തേക്ക് പോകും. അവിടത്തെ പരിപാടികൾക്ക് ശേഷം 24ന് ഡൽഹിക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |