തിരുവനന്തപുരം: ഒരു വിഷയത്തിലെ ആദ്യത്തെ അഞ്ചു റാങ്കുകൾ ഒരു ക്ലാസിലിരുന്ന് പഠിച്ച സുഹൃത്തുക്കൾക്ക് ലഭിക്കുക എന്ന അപൂർവ നേട്ടത്തിന്റെ തിളക്കത്തിലാണ് തിരുവനന്തപുരം നീറമൺകര എൻ.എസ്.എസ് വനിതാ കോളേജ്. പലവട്ടവും കോളേജിന്റെ പടി കടന്ന് റാങ്കുകൾ വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഫിലോസഫി ബിരുദ പരീക്ഷയിലെ നേട്ടം ഏവർക്കും കൗതുകമായി. മറ്റ് കോളേജുകളെ ബഹുദൂരം പിന്നിലാക്കിയാണ് പഞ്ചരത്ന തിളക്കത്തിലേക്ക് ഇവിടത്തെ വിദ്യാർത്ഥിനികൾ കുതിച്ചത്.
നിരഞ്ജന.എ.വി, സ്നേഹ.ബി, ശിവകാമി.വി.എസ്, വർഷ.വി.എസ്, ആമഞ്ചി ധരണി എന്നിവരാണ് റെക്കോഡ് മാർക്കോടെ റാങ്ക് നേടിയത്. ഇതിൽ നിരഞ്ജന, സ്‌നേഹ, വർഷ, ആമഞ്ചി എന്നിവർക്ക് പി.ജി പഠനത്തിന് ശേഷം അദ്ധ്യാപികമാരാകാനാണ് ആഗ്രഹം. ഐ.എ.എസാണ് ശിവകാമിയുടെ സ്വപ്‌നം. ഹയർസെക്കൻഡറിയിൽ സയൻസ് ബാച്ചിൽ പഠിച്ച അഞ്ച് പേരും ശാസ്‌ത്രവും സാഹിത്യവുമെല്ലാം ഒരുമിച്ച് പഠിക്കാമല്ലോയെന്ന ചിന്തയിലാണ് ഫിലോസഫിയിലേക്ക് വഴിതിരിഞ്ഞത്.
പ്രളയസമയത്ത് നാഷണൽ സർവീസ് സ്‌കീം വോളന്റിയർമാരായി മുഴുവൻ സമയവും സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിദ്യാർത്ഥിനികളായിരുന്നു നിരഞ്ജനയും സ്‌നേഹയും. സർവകലാശാല കലോത്സവത്തിലടക്കം തിളങ്ങിയ നിരഞ്ജന മികച്ചൊരു കഥാകാരി കൂടിയാണ്. അഞ്ചാം റാങ്ക് നേടിയ ആമഞ്ചി ധരണി ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്. റെയിൽവേയിൽ ജോലിയുളള അമ്മയോടൊപ്പം ബാല്യത്തിൽ തന്നെ കേരളത്തിലെത്തിയ ആമഞ്ചിക്ക് മലയാളം സ്വന്തം ഭാഷ പോലെയാണ്. കോളേജിൽ രണ്ടാംഭാഷയായി ആമഞ്ചി തിരഞ്ഞെടുത്തതും മലയാളം തന്നെ.
ഏഴാം റാങ്കും കോളേജിലെ തന്നെ വിദ്യാർത്ഥിനിയായ ഗ്രീഷ്‌മയ്‌ക്കാണ് ലഭിച്ചത്. വിദ്യാർത്ഥിനികളും അദ്ധ്യാപികമാരും തമ്മിലുണ്ടായിരുന്ന സൗഹാർദ്ദപൂർണമായ ബന്ധമാണ് ഈ വിജയത്തിന് കാരണമെന്ന് ഫിലോസഫി വിഭാഗം മേധാവിയായ ഡോ. വിനിത മോഹൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |