തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് കിട്ടുന്നില്ല, ലൈസൻസി റേഷൻ കട തുറക്കുന്നില്ല പകരം സമീപത്തുള്ള അയാളുടെ തന്നെ പലവ്യഞ്ജനക്കട തുറന്നിരിക്കുന്നു. മണ്ണെണ്ണ കിട്ടുന്നില്ല, മുൻഗണനാ കാർഡിനു പകരം കിട്ടിയത് വെള്ളക്കാർഡ്.... ഭക്ഷ്യമന്ത്രി ജി.ആർ. അനിലിനെ തേടിയെത്തിയ നിരവധി ഫോൺകാളുകളിലെ ചില പരാതികൾ മാത്രമാണിത്.
ഭക്ഷ്യപൊതുവിതരണ വകുപ്പിനെ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും പരാതികളും ജനങ്ങളിൽ നിന്ന് നേരിട്ടറിയാനാണ് ഇന്നലെ മുതൽ മന്ത്രി ജി.ആർ. ഫോൺ ഇൻ പരിപാടി ആരംഭിച്ചത്.
രണ്ടാമതായി വിളിച്ച വയനാട് വൈത്തിരി സ്വദേശി സാജിദിന്റെ പരാതിയിൽ പരിഹാരം കണ്ട് വിവരം മന്ത്രി തിരിച്ചുവിളിച്ചു പറയുകയും ചെയ്തു. സാജിദിന് അർഹമായ മണ്ണെണ്ണയും കിറ്റും ലഭ്യമാക്കാൻ ബന്ധപ്പെട്ട റേഷൻ കടക്കാരന് വകുപ്പിൽ നിന്ന് നിർദ്ദേശം നൽകി.
ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും റേഷൻ കടകളിൽ നിന്ന് സാധനം വാങ്ങാൻ ക്യൂ ഒഴിവാക്കണമെന്നതായിരുന്നു ഒരാവശ്യം. ഇവർക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. പയ്യോളിയിൽ മുൻഗണനാ വിഭാഗത്തിലെ മത്സ്യത്തൊഴിലാളികൾക്ക് മുൻഗണനേതര വിഭാഗങ്ങൾക്കുള്ള റേഷൻ കാർഡാണ് ലഭിച്ചതെന്നും ഇതിന് പരിഹാരം കാണണമെന്നുമായിരുന്നു മറ്റൊരു ആവശ്യം. ഇക്കാര്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ഭക്ഷ്യധാന്യങ്ങളിലെ മായം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകും. പാംഓയിലിന്റെ വില ക്രമാതീതമായി വർധിച്ചെന്ന പരാതിയും പരിശോധിക്കും.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നുവരെയായിരുന്നു ഫോൺ ഇൻ പരിപാടി. ഇന്നും ഇതേ സമയത്ത് 8943873068 എന്ന നമ്പറിൽ വിളിച്ച് മന്ത്രിയുമായി സംസാരിക്കാം. ഫോണിൽ വിളിച്ചാൽ കിട്ടാത്തവർക്ക് ഈ നമ്പറിൽ പരാതികളും അഭിപ്രായങ്ങളും വാട്സ് ആപ്പ് ചെയ്യാം.നടപടി സ്വീകരിച്ച ശേഷം വിവരം അറിയിക്കും. വിളിക്കുന്നവർ റേഷൻ കാർഡ് നമ്പർ കൈയിൽ കരുതണം. വാട്സ് ആപ്പ് സന്ദേശങ്ങൾക്കൊപ്പവും റേഷൻ കാർഡ് നമ്പർ നൽകണം. വിശദമായി കാര്യങ്ങൾ അവതരിപ്പിക്കേണ്ടവർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ സൂം പ്ലാറ്റ്‌ഫോം വഴി സംവദിക്കാം. ഇതിന്റെ ലിങ്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ്, പി. ആർ. ഡി വെബ്‌സൈറ്റുകളിൽ ലഭ്യമാക്കും.
ഫാർമസിസ്റ്റ് നിയമനം ഉടൻ:
മന്ത്രി അനിൽ
തിരുവനന്തപുരം: സിവിൽ സപ്ലൈസിന് കീഴിലുള്ള മെഡിക്കൽ സ്റ്റോറുകളിലെ നിയമനത്തിനുള്ള ഫാർമസിസ്റ്റ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അർഹതയുള്ള പരമാവധി പേർക്ക് നിയമനം നൽകാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇന്നലെ പൊതുവിതരണ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഗുണഭോക്താക്കളുമായി ഫോണിൽ സംവദിക്കുന്നതിനിടെയാണ് പി.എസ്.സി റാങ്ക് ജേതാക്കളും മന്ത്രിയെ വിളിച്ചത്. നിയമനത്തിന് നടപടി കൈക്കൊള്ളാൻ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |