തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുകൾ നാല് മാസത്തിനകം പൂർണമായി
സ്മാർട്ടാവുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. എ.ടി.എം കാർഡിന്റെ മാതൃകയിലുള്ള പ്ലാസ്റ്റിക് റേഷൻ കാർഡുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ രൂപത്തിലുള്ള ആദ്യ കാർഡ് മന്ത്രി ആന്റണി രാജു സ്വീകരിച്ചു.
യഥാർത്ഥ സ്മാർട്ട് കാർഡ് വരുമ്പോൾ 5000 രൂപയിൽ കുറയാത്ത സാധനങ്ങൾ റേഷൻ കട വഴി വാങ്ങാൻ സൗകര്യമുണ്ടാക്കും .എഫ്.സി.ഐ, എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്കു വാതിൽപ്പടിയായി സാധനങ്ങളെത്തിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ച് നിരീക്ഷിക്കുന്ന സംവിധാനം തുടങ്ങി. ആയിരത്തി അഞ്ഞൂറിൽപ്പരം വാഹനങ്ങളിൽ 332 എണ്ണത്തിൽ മാത്രമാണ് ജി.പി.എസ് ഉള്ളത്. മറ്റു വാഹനങ്ങളിലും ഇതു നിർബന്ധമാക്കും.
പുതിയ റേഷൻ കാർഡ് ലഭിക്കാൻ
എ.ടി.എം കാർഡിന്റെ മാതൃകയിലുള്ള റേഷൻ കാർഡ് നിർബന്ധമല്ല. നിലവിലുള്ള ഇ കാർഡും പുസ്തകരൂപത്തിലുള്ള കാർഡും തുടർന്നും ഉപയോഗിക്കാം. പുതിയ കാർഡ് വേണമെന്നുള്ളവർ https://ecitizen.civilsupplieskerala.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റിൽ പ്രവേശിക്കുക. ഇതിൽ രജിസ്റ്റർ ചെയ്തു ലോഗിൻ ചെയ്ത ശേഷം menu വിൽ printഎന്ന ഭാഗത്ത് തൊടുമ്പോൾ e card or pvc card എന്ന ഓപ്ഷനിലെ pvc card തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കുക. കാർഡിലെ വിവരങ്ങൾ ശരിയണോയെന്ന് ഉറപ്പാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുന്നതാകും നല്ലത്. ഉടനെ പി.വി.സി കാർഡിന്റെ പി.ഡി.എഫ് ഫയൽ രൂപം ലഭിക്കും. ഇതുപയോഗിച്ച് കാർഡ് പ്രിന്റ് ചെയ്‌തെടുക്കാം. ഫയൽ തുറക്കാനുള്ള രഹസ്യ പാസ്‌വേഡ് ഫോണിൽ സന്ദേശമായി ലഭിക്കും. കാർഡിന് ഓൺലൈൻ ഫീസ് ഈടാക്കില്ല. എന്നാൽ, അക്ഷയ കേന്ദ്രങ്ങളിൽ കാർഡ് പ്രിന്റ് ചെയ്‌തെടുക്കാൻ 65 രൂപ നൽകേണ്ടി വരുമെന്ന് മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |