പിങ്ക് കാർഡിന് കിലോ രണ്ട് രൂപയ്ക്ക്
മഞ്ഞ കാർഡിന് സൗജന്യം
തിരുവനന്തപുരം: റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന 6,000 ടണ്ണോളം ഗോതമ്പ് മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് നൽകാൻ കേന്ദ്ര ഭക്ഷ്യവകുപ്പ് അനുമതി നൽകി.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി കെ.വൈ) വഴി മുൻഗണനാ വിഭാഗത്തിന് നൽകേണ്ട ഗോതമ്പ് റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നുവെന്നും സർക്കാർ ഇടപെട്ടില്ലെങ്കിൽ നശിച്ചുപോകുമെന്നും ചൂണ്ടിക്കാട്ടി കേരളകൗമുദി 20ന് പ്രസിദ്ധീകരിച്ച വാർത്തയാണ് സത്വര നടപടിക്ക് വഴിതെളിച്ചത്. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ മന്ത്രി ജി.ആർ.അനിൽ കേന്ദ്ര ഭക്ഷ്യവകുപ്പിന് കത്തയച്ചു.
ശനിയാഴ്ചയാണ് അനുമതി ലഭിച്ചത്. രാത്രിയോടെ ക്രമീകരണങ്ങൾ സിവിൽ സപ്ലൈസ് വകുപ്പ് പൂർത്തിയാക്കുകയും ചെയ്തു.
രാജ്യത്ത് ഗോതമ്പ് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള കരുതൽ നടപടിയായാണ് പി.എം. ജി കെ.വൈ വഴിയുള്ള ഗോതമ്പ് വിതരണം കഴിഞ്ഞ മാസം നിറുത്തിയത്.
പകരം, അതേ തൂക്കത്തിൽ അരിയാണ് നൽകുന്നത്. പക്ഷെ, കേരളത്തിൽ പദ്ധതി പ്രകാരം ലഭിച്ച ഗോതമ്പ് ബാക്കിയുണ്ടായിരുന്നു. അതാണ് റേഷൻ കടകളിൽ കെട്ടികിടന്നത്. ഇത് റഗുലർ സ്റ്റോക്കിലൂടെ വിൽക്കണമെന്നായിരുന്നു റേഷൻകട ഉടമകളുടെയും ആവശ്യം.
`അരിയായാലും ഗോതമ്പായാലും നശിക്കരുതെന്നാണ് സർക്കാർ നയം. കേരളകൗമുദി ചൂണ്ടിക്കാണിച്ചത് ലക്ഷങ്ങൾക്ക് പ്രയോജനപ്പെട്ടു'
- ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |