തിരുവനന്തപുരം: ഗോതമ്പിനു പകരം കേന്ദ്രം നൽകാമെന്ന് ഏറ്റ റാഗിപ്പൊടിയും വെള്ളക്കടലയും അടുത്ത മാസം മുതൽ റേഷൻകടകൾ വഴി ന്യായവിലയ്ക്കു വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ. പൈലറ്റ് പദ്ധതിയെന്ന നിലയിൽ പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ റേഷൻകടകൾ വഴിയും മറ്റു ജില്ലകളിൽ ഒരു പഞ്ചായത്തിലെ ഒരു റേഷൻകട വഴിയുമാകും റാഗിപ്പൊടി വിതരണം ചെയ്യുക. വിജയകരമായാൽ എല്ലാ റേഷൻകടകളിലേക്കും വ്യാപിപ്പിക്കും. റാഗി കൃഷി കേരളത്തിൽ വ്യാപിപ്പിക്കുന്നതിന് കൃഷി വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കേസരി സ്മാരക ട്രസ്റ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ഗോതമ്പ് ഒരു വർഷത്തേക്കു നൽകാൻ കഴിയില്ലെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓണം പ്രമാണിച്ച് പ്രഖ്യാപിച്ച 10 കിലോ അരി വിതരണം ആരംഭിച്ചിട്ടുണ്ട്. അഞ്ചു കിലോ ചമ്പാവരിയും അഞ്ചു കിലോ പച്ചരിയുമാണ് വിതരണം ചെയ്യുക. ഇതുവരെ 65 ലക്ഷത്തിലേറെ കാർഡുടമകൾ ഓണക്കിറ്റ് വാങ്ങി. ഏതാണ്ട് 71 ശതമാനത്തോളം വരുമിത്. അടുത്ത ദിവസങ്ങളിൽ ഏതു റേഷൻകടയിൽ നിന്നും ഓണക്കിറ്റ് വാങ്ങാൻ ക്രമീകരണം ഒരുക്കും.
അരി അടക്കമുള്ള ഭക്ഷണസാധനങ്ങളിൽ 15 ശതമാനം ഒഴികെ മറ്റുള്ളവയെല്ലാം പുറത്തു നിന്നാണ് കേരളത്തിലെത്തുന്നത്. അവിടങ്ങളിലെ കാലാവസ്ഥ വ്യതിയാനം, പെട്രോൾ, ഡീസൽ വില വർദ്ധന തുടങ്ങിയവയെല്ലാം വില ഉയരാൻ കാരണമായി. പൊതുവിപണിയിലെ ഇടപെടലിന്റെ ഭാഗമായി ജയഅരി 23 മുതൽ 25 രൂപ വരെ നിരക്കിൽ 10 കിലോ വീതം സപ്ലൈകോ വഴി വിതരണം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
സബ്സിഡി അരി നൽകാതെ
സർക്കാർ കബളിപ്പിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരി നൽകാതെ ജനങ്ങളെ സർക്കാർ കബളിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബി.പി.എല്ലുകാർക്കുള്ള ഓണക്കിറ്റ് 60 ശതമാനം കടകളിലും കിട്ടാനില്ല. വെള്ളക്കാർഡിന് നൽകേണ്ട 10 കിലോ അരിയിൽ രണ്ട് കിലോയാണ് നൽകുന്നത് അതാകട്ടെ അരക്കിലോ പച്ചരിയും മുക്കാൽ കിലോ വീതം വെള്ള അരിയും പുഴുക്കലരിയുമാണ്.
പ്രതിമാസം നൽകുന്ന 10 കിലോ അരിയിൽ കഴിഞ്ഞമാസം നൽകിയ എട്ട് കിലോ അരിയുടെ ബാക്കി രണ്ടുകിലോയാണ് ഇപ്പോൾ നൽകുന്നത്. ഓണത്തിന് എ.പി.എൽ വിഭാഗങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകുമെന്ന് പറഞ്ഞ 10 കിലോ സ്പെഷ്യൽ അരി 70 ശതമാനം കടകളിലും കിട്ടാനില്ല. ഓണമായിട്ടും ഇത്രയും ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഭക്ഷ്യമന്ത്രി എല്ലാം നന്നായി നടക്കുന്നെന്ന് പത്രസമ്മേളനത്തിലൂടെ ദിവസവും പറയുന്നു. ഇനിയും കള്ളക്കളി തുടരാതെ ജനങ്ങൾക്ക് അർഹമായ റേഷൻ ലഭിക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |