തിരുവനന്തപുരം: മുൻഗണനാവിഭാഗത്തിന് റേഷൻ ധാന്യം ഒരു വർഷത്തേക്ക് കേന്ദ്രം സൗജന്യമാക്കിയതോടെ സംസ്ഥാന സർക്കാരിന് ലാഭം 288 കോടി രൂപ. അന്ത്യോദയ അന്നയോജന (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡുടമകൾക്ക് അരി നൽകാൻ കിലോഗ്രാമിന് മൂന്നു രൂപ നിരക്കിൽ കേരളം എഫ്.സി.ഐക്ക് നൽകുന്നുണ്ട്. ഈ തുകയാണ് ലാഭിക്കുന്നത്.
കൊവിഡ് കാലത്ത് ആരംഭിച്ച പി.എം.ജി.കെ.വൈ പദ്ധതി അവസാനിപ്പിച്ചതിനു പകരമായിട്ടാണ് സൗജന്യ അരി വിതരണം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 1,54,800,40 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിൽ മൂന്നു രൂപയ്ക്ക് കേന്ദ്രത്തിൽ നിന്ന് അരി ലഭിക്കുന്നുണ്ടെങ്കിലും റേഷൻ വ്യാപാരികളുടെ കമ്മിഷൻ, വാഹനക്കൂലി ഉൾപ്പെടെ 7.50 രൂപ വരെ സംസ്ഥാന സർക്കാരിന് ചെലവുണ്ടെന്ന് സിവിൽ സപ്ലൈസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര തീരുമാനം എങ്ങനെ നടപ്പാക്കണമെന്ന് ഉത്തരവ് വന്ന ശേഷമേ തീരുമാനിക്കൂ. അരി വിഹിതത്തിൽ മാറ്റം വരുമോ എന്നും ഭക്ഷ്യവകുപ്പിന് ധാരണയില്ല.
റേഷൻ കടക്കാരുടെ
വരുമാനം കുറയും
14,149 റേഷൻ കടകളാണ് സംസ്ഥാനത്തുള്ളത്. പി.എം.ജി.കെ.വൈ സ്കീമിൽ 2020 മാർച്ചു മുതൽ പ്രതിമാസം 7,74,002 ക്വിന്റൽ ധാന്യമാണ് ലഭിക്കുന്നത്. ക്വിന്റലിന് 180 രൂപയാണ് ലൈസൻസിക്ക് കമ്മിഷൻ. 13.93 കോടി രൂപയാണ് ഈ ഇനത്തിൽ വിതരണം ചെയ്യപ്പെട്ടിരുന്നത്. അരി വിഹിതം കേന്ദ്രം വർദ്ധിപ്പിക്കാതിരുന്നാൽ ഈ വരുമാനം നിലയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |