വിതരണോദ്ഘാടനം നാളെ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി നിർവഹിക്കും
കൊല്ലം: കൊവിഡ് പ്രതിസന്ധിയിൽ വലയുന്നവർക്ക് ആശ്വാസമായി രവിപിള്ള ഫൗണ്ടേഷൻ പ്രഖ്യാപിച്ച സഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നാളെ വൈകിട്ട് 4ന് സെക്രട്ടേറിയറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഫൗണ്ടേഷന്റെയും ആർ.പി ഗ്രൂപ്പിന്റെയും ചെയർമാൻ ബി. രവിപിള്ള പറഞ്ഞു. 15 കോടിയുടെ സഹായമാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചതെങ്കിലും പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ അപേക്ഷകൾ ലഭിച്ചതിനാൽ 17 കോടിയുടെ സഹായം വിതരണം ചെയ്യാനാണ് തീരുമാനം. ഏകദേശം 40,000 പേരെ സഹായിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.
കഴിഞ്ഞ ജൂണിലാണ് കൊവിഡ് ദുരിത ബാധിതർക്കായി രവിപിള്ള ഫൗണ്ടേഷൻ സഹായ പദ്ധതി പ്രഖ്യാപിച്ചത്. രണ്ടര ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് സഹായം നൽകുന്നത്. നോർക്ക റൂട്ട്‌സ് വഴി തിരഞ്ഞെടുത്തവർക്ക് അഞ്ച് കോടി രൂപ വിതരണം ചെയ്യും. ഇതിൽ പ്രവാസികളുടെ മക്കളുടെ കല്യാണത്തിനാണ് കൂടുതൽ സഹായം നൽകുന്നത്. നിലവിൽ വിദേശത്തുള്ളവർക്കും മടങ്ങിയെത്തിയ പ്രവാസികൾക്കും സഹായം ലഭിക്കും. എം.എൽ.എമാരുടെയും എം.പിമാരുടെയും ശുപാർശയോടെ വന്ന അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ബാക്കി തുക നൽകും.
കൊവിഡ്കാരണം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കുള്ള സഹായം, രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സഹായം, പെൺകുട്ടികളുടെ വിവാഹം, ചികിത്സാ ആവശ്യങ്ങൾ, സാമ്പത്തിക പരാധീനതയുള്ള വിധവകളായ സ്ത്രീകൾക്കുള്ള സഹായം എന്നിവയാണ് നൽകുന്നത്. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നോർക്ക വഴിയുള്ള രണ്ടുപേർക്കും ആർ.പി ഫൗണ്ടേഷൻ വഴിയുള്ള മൂന്നുപേർക്കും സഹായം വിതരണം ചെയ്യും. 15,000 പേർക്ക് ഈ മാസം തുക നൽകും. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി വിതരണം പൂർത്തിയാക്കും. സഹായങ്ങൾ ഓണത്തിന് വിതരണം ചെയ്യുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ നിന്ന് അർഹരായവരെ തിരഞ്ഞെടുക്കുന്നത് 200 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചാണ്. ഇവർ 24 മണിക്കൂറും ജോലിയിലാണ്.
ഒന്നര വർഷമായി എല്ലാ രാജ്യങ്ങളിലെയും എല്ലാ മേഖലകളും കടുത്ത പ്രതിസന്ധിയിലാണ്. പ്രിയപ്പെട്ട പലരെയും നഷ്ടമായി. കേരളത്തിലേതിന് സമാനമായ സ്ഥിതിയാണ് പ്രവാസലോകത്ത്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സഹായപദ്ധതിയെക്കുറിച്ച് ആലോചിച്ചത്. വളരെ വൈകാതെ ലോകം പ്രതിസന്ധിയെ മറികടക്കുമെന്നും രവി പിള്ള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |