കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ നടി ലീന മരിയാ പോളിന്റെ മൊഴി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ് ) വീഡിയോ കോൺഫറൻസിലൂടെ ഇന്നലെ രേഖപ്പെടുത്തി. കേരള പൊലീസിന്റെ കസ്റ്റഡിയിലുള്ള അധോലോക നായകൻ രവി പൂജാരിയുടെ ശബ്ദവും ലീന തിരിച്ചറിഞ്ഞു. തന്നെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടത് ഇതേ ആൾ തന്നെയാണെന്ന് ലീന പൊലീസിനോട് പറഞ്ഞു.
മൊഴി രേഖപ്പെടുത്തൽ ഒരു മണിക്കൂറോളം നീണ്ടു. ലീന എവിടെയാണെന്ന് വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. മുൻപ് നൽകിയ മൊഴികൾ തന്നെയാണ് ഇവർ ആവർത്തിച്ചത്. തന്റെ പക്കൽ ഹവാല പണമുണ്ടെന്ന പൂജാരിയുടെ ആരോപണങ്ങൾ അവർ നിഷേധിച്ചു. മൂന്നാം തവണയാണ് ലീനയെ ചോദ്യം ചെയ്യുന്നത്.
നാല് ദിവസമായി എ.ടി.എസിന്റെ കസ്റ്റഡിയിലാണ് പൂജാരി. ഇന്ന് ഇയാളുടെ ശബ്ദസാമ്പിളുകൾ കോടതിയിൽ സമർപ്പിച്ച് അനുമതി വാങ്ങി ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കേസിലെ അറസ്റ്റിലായ മറ്റു പ്രതികളെയും രവി പൂജാരിയെയും വീഡിയോ കോൺഫറൻസിലൂടെ ഒരുമിച്ചിരുത്തി ഇന്ന് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
ലീനയുടെ രഹസ്യങ്ങൾ
1. കോടികളുടെ ഹവാല പണം സമ്പാദിച്ചോ?
ലീനയുടെ സാമ്പത്തിക സ്ഥിതിയെ പറ്റി പുറത്തുവന്ന വിവരങ്ങളുടെ നിജസ്ഥിതി. ലീനയും പങ്കാളി സുകേഷ് ചന്ദ്രശേഖറും നിരവധി പേരെ കബളിപ്പിച്ച് ഹവാല പണം കൈക്കലാക്കിയെന്നാണ് പൂജാരിയുടെ മൊഴി. ഇതിൽ നിന്ന് 25 കോടി തട്ടുകയായിരുന്നു പൂജാരിയുടെ ഉദ്ദേശ്യം.
2. സുകേഷ് കൊച്ചിയിൽ എത്തിയിരുന്നോ?
സുകേഷുമായി അകൽച്ചയിലാണെന്നാണ് ലീനയുടെ ആദ്യ മൊഴി. സംഭവത്തിന് മുമ്പ് ഇരുവരും കൊച്ചിയിൽ ഉണ്ടായിരുന്നു. 29 ദിവസം ഡൽഹി പൊലീസിന്റെ സംരക്ഷണയിൽ ലീനയോടൊപ്പം സ്വകാര്യ റിസോർട്ടിലായിരുന്നു താമസം.
3. 'ബോസി'നെ കാണാൻ എത്തിയത് ആരെല്ലാം?
കൊച്ചി സ്വദേശികളായ മൂന്നു പേർ ബോസിനെന്ന് പറഞ്ഞാണ് റിസോർട്ടിൽ മുറിയെടുത്തത്. താമസിച്ചത് സുകേഷായിരുന്നു. ഇയാളെ കാണാൻ നിരവധി പേർ എത്തിയെന്ന് റിസോർട്ട് മാനേജർ പൊലീസിനെ അറിയിച്ചിരുന്നു. ഇവർ ആരെല്ലാം?.
4. പ്രതികളുമായി ബന്ധമുണ്ടോ?
കേസിൽ പ്രതികളായ ഗുണ്ടകളുമായി ലീനയ്ക്ക് ബന്ധമുണ്ടായിരുന്നോ? ഇവർ നേരിട്ട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയോ?
5. സുഹൃത്ത് വിവരം ചോർത്തിയോ?
ലീനയുടെ സുഹൃത്ത് വഴിയാണ് ഹവാല പണത്തിന്റെ വിവരം രവി പൂജാരിക്ക് കിട്ടിയത് എന്നാണ് പൊലീസ് കണ്ടെത്തൽ.
അധോലോകബന്ധം: കുടുങ്ങും, കൂടുതൽ ഗുണ്ടകൾ
ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ കൂടുതൽപേർ ഉൾപ്പെട്ടതിന്റെ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രവി പൂജാരിയിൽ നിന്ന് ക്വട്ടേഷൻ ഏറ്റെടുത്ത കാസർകോട് സ്വദേശി ജിയ (സിയ), ഇടനിലക്കാരായ മോനായി, ഡോ. അജാസ്, വെടിയുതിർക്കാൻ ക്രിമിനൽ സംഘത്തെ ഏർപ്പാടാക്കിയ പെരുമ്പാവൂരിലെ ഗുണ്ട എന്നിവർക്കു പുറമെ നേരിട്ടും അല്ലാതെയും പങ്കുള്ളവരാണിവർ. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ് വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു.
കാസർകോടും പെരുമ്പാവൂരും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ നേതാക്കളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടി ലീന മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് പൂജാരിയുടെ മൊഴി. നടിയുടെ പക്കലുള്ള 25 കോടി രൂപയുടെ ഹവാല പണം തട്ടിയെടുക്കാനായിരുന്നു പദ്ധതി.
കൊച്ചിയിൽ ഇടനിലക്കാരനായി ഒരാൾ പ്രവർത്തിക്കാതെ ഇത്തരമൊരു ഓപ്പറേഷൻ പൂജാരിക്ക് നടത്താനാവില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കാസർകോട് ബേവിഞ്ചയിലെ മരാമത്ത് കരാറുകാരൻ എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിവയ്പ്പ് നടത്തിയ കേസിലും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |