ഹനോയ്: പുറംലോകവുമായി ബന്ധമില്ലാതെ 41 വർഷം വനത്തിൽ ജീവിച്ച യഥാർത്ഥ ടാർസൻ എന്നറിയപ്പെടുന്ന ഹൊ വാൻ ലാംഗ് (52) അന്തരിച്ചു. അർബുദബാധിതനായിരുന്നു. എട്ടുവർഷമായി ആധുനിക ജീവിതം നയിക്കുന്ന വാനിന്റെ ഭക്ഷണ രീതികളും ജീവിതശൈലിയിൽ വന്ന മാറ്റവും രോഗം പിടിപെടാൻ കാരണമായെന്നാണ് ഡോക്ടർമാർ പറയുന്നത്. നാട്ടിലേത്തിയ ആദ്യ വർഷം പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ലാംഗ് ബുദ്ധിമുട്ടിയിരുന്നു. പിന്നീട്, സംസ്കരിച്ച ഭക്ഷണം കഴിക്കാൻ തുടങ്ങി. പലപ്പോഴും മദ്യം കഴിക്കാൻ നിർബന്ധിതനായി. പുകവലി ആരംഭിച്ചു. ആധുനിക ജീവിതം ലാംഗിന്റെ ആരോഗ്യം തകർത്തു.
@ ലാംഗിന്റെ കഥ
1972ലെ വിയറ്റ്നാം യുദ്ധത്തിനിടെ അമേരിക്കയുടെ ബോംബാക്രമണത്തിൽ ഭാര്യയേയും രണ്ട് മക്കളേയും നഷ്ടപ്പെട്ടതിന് പിന്നാലെയാണ് വാനിന്റെ പിതാവായ ഹോ വാൻ തൻഹിൻ രണ്ടാൺമക്കൾപ്പൊപ്പം കാടുകയറിയത്. ക്വാംഗ് ങായ് പ്രവിശ്യയിലെ രായ് ടാര ജില്ലയിലെ വനത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്. സൈനികനായിരുന്നു തൻഹ്.
നാല് പതിറ്റാണ്ടിനിടെ വെറും അഞ്ച് മനുഷ്യൻമാരെ മാത്രമായിരുന്നു ഇവർ കണ്ടുമുട്ടിയത്. കണ്ട മാത്രയിൽ തന്നെ ഓടി മറയുകയും ചെയ്തു. കാട്ടുകനികളും കാട്ടുമൃഗങ്ങളുടെ ഇറച്ചിയുമായിരുന്നു ഭക്ഷണം. കുടിലിലായിരുന്നു താമസം.
ലാംഗിന്റെ പിതാവിന് സാമൂഹിക ജീവിത ഘടനയെ ഭയമായിരുന്നു. വിയറ്റ്നാം യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം കരുതിയിരുന്നത്. 2013ൽ ചികിത്സക്കായാണ് ആൽവരോ സെറെസോ എന്ന ഫോട്ടോഗ്രാഫറുടെ സഹായത്തോടെ തൻഹും മക്കളും നാട്ടിലേക്കെത്തിയത്.
സെറെസോ ഇവരെ ഒരു ഗ്രാമത്തിലേക്ക് പുനരധിവസിപ്പിച്ചു. വൈകാതെ പിതാവ് മരിച്ചു. 2017ൽ അജ്ഞാത രോഗം ബാധിച്ച് ചേട്ടനും മരിച്ചതോടെ ലാംഗ് തീർത്തും ഒറ്റയ്ക്കായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |