തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ റെഡ് ക്രോസ് സൊസൈറ്റി കേരളാ ഘടകം നടത്തിയത് സ്തുത്യർഹമായ സേവനം. അന്തർദേശീയ റെഡ്‌ക്രോസ്, ദേശീയ റെഡ്‌ക്രോസ്, മറ്റ് രാജ്യങ്ങളിലെ സൊസൈറ്റികൾ എന്നിവരുമായി സഹകരിച്ച് മൂന്ന് കോടി രൂപയുടെ കൊവിഡ് പ്രതിരോധ സാമഗ്രികൾ കേരളത്തിൽ വിതരണം ചെയ്തു. 45 വെന്റിലേറ്ററുകൾ, 350 ഓക്സിജൻ കോൺസൻട്രേറ്ററുകൾ, പി.പി.ഇ കിറ്റുകൾ, ഗ്ലൗസുകൾ, ഓക്സീമീറ്ററുകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. ഇതിൽ 150 ഓക്സിജൻ കോൺസൻട്രേറ്ററുകൾ അന്തർ ദേശീയ റെഡ്‌ക്രോസ് സൊസൈറ്റിയും 200 ഓക്സിജൻ കോൺസൺട്രേറ്ററുകളും 45 വെന്റിലേറ്ററുകളും സിംഗപ്പൂർ റെഡ്‌ക്രോസ് സൊസൈറ്റിയുമാണ് നൽകിയത്. ലഭിച്ച മുഴുവൻ ഉപകരണങ്ങളും 14 ജില്ലകളിലുമുള്ള ഘടകങ്ങൾ വഴി സാധാരണക്കാർക്ക് എത്തിച്ചു.വെന്റിലേറ്റർ ഭൂരിഭാഗവും സർക്കാർ ആശുപത്രികൾക്കാണ് വിതരണം ചെയ്തത്. ഇവയുടെ പരിപാലനത്തിന് സർക്കാർ ആശുപത്രികളിൽ സൗകര്യമില്ലാത്ത ഇടങ്ങളിൽ സ്വകാര്യ ആശുപത്രികൾക്കും നൽകിയിട്ടുണ്ട്.
ജൂനിയർ റെഡ് ക്രോസ്സ്‌ന്റെ വാളണ്ടിയർമാർ സ്വന്തം വീടുകളിൽ തുന്നിയ 25 ലക്ഷം മാസ്‌ക്കുകൾ വിതരണം ചെയ്‌തിരുന്നു. ടെസ്റ്റുകൾക്ക് 1700 രൂപ നിരക്ക് ഈടാക്കിയിരുന്ന സമയത്ത് 700 രൂപ നിരക്കിൽ ടെസ്റ്റ് നടത്തി.
കൊവിഡാനന്തര ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾ റെഡ്‌ക്രോസ് കേരള ഘടകം ആവിഷ്‌കരിച്ചിട്ടുണ്ട്. 20 കോടി രൂപയുടെ പദ്ധതികളാണ് ആലോചനയിലുള്ളതെന്ന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ച് ചെയർമാൻ രഞ്ജിത്ത് കാർത്തികേയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |