തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി സ്ഥിരതാമസമാക്കിയവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണാനുകൂല്യ സർട്ടിഫിക്കറ്റ് (ഇ.ഡബ്‌ള്യു.എസ്) നൽകാൻ മന്ത്രിസഭായോഗം തത്വത്തിൽ തീരുമാനിച്ചു. നിലവിലെ തൊഴിൽ സംവരണങ്ങളെയടക്കം ബാധിക്കാതെ വിദ്യാഭ്യാസ, തൊഴിൽ ആനുകൂല്യങ്ങൾ ഇവർക്ക് ലഭ്യമാക്കുന്ന വിധത്തിൽ കരട് നിർദ്ദേശം പരിഷ്കരിച്ച് സമർപ്പിക്കാൻ തൊഴിൽ, നിയമവകുപ്പുകൾക്ക് നിർദ്ദേശം നൽകി.
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൂറ്റിമൂന്നാം ഭരണഘടനാഭേദഗതിയിലൂടെയാണ് പത്ത് ശതമാനം സംവരണമേർപ്പെടുത്താൻ കേന്ദ്രസർക്കാർ 2019ൽ തീരുമാനിച്ചത്. ഓരോ സംസ്ഥാനത്തും അതെങ്ങനെ നടപ്പാക്കണമെന്നതിൽ അതത് സർക്കാരുകൾക്ക് തീരുമാനിക്കാം. കേരളം നിയോഗിച്ച കെ. ശശിധരൻ നായർ കമ്മിഷൻ നിർദ്ദേശിച്ചതനുസരിച്ച് നാല് ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളവർക്കായി ആനുകൂല്യം നിജപ്പെടുത്തി.
സംസ്ഥാനത്ത് നിലവിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിയ എല്ലാവർക്കും സംവരണാനുകൂല്യങ്ങൾ ലഭ്യമല്ല. എന്നാൽ ഇവർക്ക് ജാതി സർട്ടിഫിക്കറ്റുകൾ അനുവദിക്കാൻ 2019ൽ സർക്കാർ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അന്യസംസ്ഥാനക്കാരായ പിന്നാക്ക, പട്ടിക വിഭാഗക്കാർക്ക് ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ട്. ഈ മാതൃകയിലായിരിക്കും സാമ്പത്തിക സംവരണാനുകൂല്യങ്ങൾ അനുവദിക്കുക. മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാരെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിഷനോട് ഇക്കാര്യത്തിൽ സർക്കാർ അഭിപ്രായം തേടിയിരുന്നു. തുടർന്നാണ് കരട് ശുപാർശ തയ്യാറാക്കിയത്. തൊഴിൽ, നിയമ വകുപ്പുകളുടെ ശുപാർശ ലഭിക്കുന്ന മുറയ്ക്ക് അന്തിമമായി അംഗീകരിക്കും.
സമീപകാലത്ത് വന്ന് താമസമാക്കിയവർ, വർഷങ്ങളായി താമസിക്കുന്നവർ, ജോലി സംബന്ധമായി താമസിക്കുന്നവരും തിരിച്ച് പോകാൻ സാദ്ധ്യതയുള്ളവരും എന്നിങ്ങനെ തിരിച്ചാണ് പിന്നാക്ക-പട്ടികവിഭാഗക്കാരായ അന്യസംസ്ഥാനക്കാർക്ക് ആനുകൂല്യങ്ങൾ നൽകിവരുന്നത്. ജോലിയാവശ്യത്തിനും മറ്റുമായെത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ (അതിഥി) അടക്കമുള്ളവരെ സാമ്പത്തിക സംവരണത്തിന് പരിഗണിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |