പട്ടയമേള 14 ന്
തിരുവനന്തപുരം : എല്ലാവർക്കും ഭൂമി, എല്ലാവർക്കും ഭൂരേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യവുമായി നൂറ് ദിനങ്ങൾക്കുള്ളിൽ 7 പുതിയ ഡിജിറ്റൽ സേവനങ്ങൾ റവന്യു വകുപ്പ് പൂർത്തീകരിച്ചതായി മന്ത്രി കെ.രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യൂണിക് തണ്ടപ്പേരടക്കമുള്ള 7ഡിജിറ്റൽ സേവനങ്ങളുടെ ഉദ്‌ഘാടനം ഇന്ന് രാവിലെ 11.30 ന് അയ്യൻകാളി ഹാളിലും 13,500 പട്ടയങ്ങളുടെ വിതരണോദ്‌ഘാടനം 14 ന് തൃശൂർ ടൗൺ ഹാളിലും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
നൂറു ദിവസത്തിനുള്ളിൽ 12,000 പട്ടയമെന്ന ലക്ഷ്യവും മറികടന്നാണ് 13,500 പട്ടയങ്ങളുടെ വിതരണോദ്‌ഘാടനം സാദ്ധ്യമാക്കിയത്. ജില്ലാ കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലും പട്ടയ മേളകൾ നടക്കും. താലൂക്ക്, ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
യൂണിക് തണ്ടപ്പേർ സംവിധാനം നിലവിൽ വരുന്നതോടെ തട്ടിപ്പുകൾ നിയന്ത്രിക്കാനും പൊതുജനങ്ങൾക്ക് പ്രധാനമായി ആവശ്യമുള്ള ഏഴ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി നേടാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് നിലവിൽ വരുന്ന ഡിജിറ്റൽ സേവനങ്ങൾ
ഭൂനികുതി മൊബൈൽഫോണിലൂടെ ഒടുക്കുന്നതിനുള്ള ആപ്പിലൂടെ വർഷാവർഷം ഒടുക്കേണ്ട ഭൂനികുതി എത്രയെന്ന് എസ്.എം.എസിലൂടെ അറിയിപ്പ് നൽകും. രസീത് ഏത് സമയത്തും ഡൗൺലോഡ് ചെയ്യാം.
ഡിജിറ്റൽ സർവെ പൂർത്തിയാക്കിയ വില്ലേജുകളിൽ ഫീൽഡ് മെഷർമെന്റ് സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും കഴിയും
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും ഓൺലൈൻ സംവിധാനം.
അടിസ്ഥാന നികുതി രജിസ്റ്ററുകളും തണ്ടപ്പേർ അക്കൗണ്ടുകളും ഡിജിറ്റൈസ് ചെയ്യുന്നതോടെ റീസർവ്വെ, ഭൂമി ഏറ്റെടുക്കൽ മുതലായവയുടെ വേഗത വർദ്ധിപ്പിക്കും. കോടതി, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഡേറ്റ ഉപയോഗിക്കാനും കഴിയും.
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകൾക്കും വെബ്‌സൈറ്റ് ഏർപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് തങ്ങളുടെ വില്ലേജിനെ കുറിച്ച് സമഗ്രമായ വിവരം ലഭിക്കും.
പൊതുജനങ്ങൾക്ക് നികുതികളും വിവിധ ഫീസുകളും ആയാസ രഹിതമായി ഒടുക്കുന്നതിന് ഇ-സർവീസ് പോർട്ടൽ നവീകരിച്ച് 'ക്വിക്‌പേ' സംവിധാനം കൂടി ഏർപ്പെടുത്തി.
അർബുദം, കുഷ്ഠം, ക്ഷയം എന്നീ രോഗ ബാധിതർക്ക് പെൻഷൻ നൽകുന്ന നിലവിലുള്ള സംവിധാനം ഓൺലൈനിലേക്ക് മാറ്റുന്നു
ഹാരിസൺ :49 കേസുകളിൽ 7 എണ്ണം കോടതിയിൽ
ഹാരിസൺ മലയാളം പ്ലാന്റേഷനടക്കമുള്ള തോട്ടങ്ങൾക്കെതിരെ റവന്യൂവകുപ്പ് രജിസ്റ്റർ ചെയ്ത 49 കേസുകളിൽ 7 കേസുകൾ കോടതിയിൽ നൽകിയതായും ബാക്കി കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഈ മാസം മുതൽ സെക്രട്ടറിയേറ്റിൽ നിന്നും തുടങ്ങി വില്ലേജ് ആഫീസിലേക്ക് നീങ്ങുന്ന ഫയൽ അദാലത്ത് സംഘടിപ്പിക്കും. ഒക്ടോബറിൽ ലാൻഡ് റവന്യു, കളക്ട്രേറ്റ് എന്നിവിടങ്ങളിലും നവംബറിൽ താലൂക്ക് ആഫീസുകളിലും ഫയൽ അദാലത്ത് നടത്തും. 74 ദിവസങ്ങൾക്കുള്ളിൽ 693 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതായും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |