തിരുവനന്തപുരം: പ്രണയം നിരസിച്ച പെൺകുട്ടികളെ കൊല്ലുന്ന 'ഭ്രാന്തൻ കാമുകന്മാർ' കേരളത്തിന്റെ സ്വൈരം കെടുത്തുന്നു. പ്രണയത്തിന്റെ പേരിലുള്ള അതിക്രമങ്ങൾക്ക് ആയിരത്തോളം കേസുകളുണ്ട്. വെടിവച്ച് കൊലപ്പെടുത്തുന്നത് ഇതാദ്യം. അഞ്ചുവർഷത്തിനിടെ ഇത്തരം പത്തുകേസുകളുണ്ടായി. മൂന്ന് കേസിൽ പ്രതികളും ജീവനൊടുക്കി.
കൗമാരക്കാരിലെ മാനസികാരോഗ്യക്കുറവും വ്യക്തിത്വ വൈകല്യവും മനസ് തുറക്കാനാവാത്ത വിധം കുടുംബങ്ങളിലുണ്ടായ മാറ്റവുമാണ് പ്രണയപ്പകയ്ക്ക് കാരണമെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നു. ആഗ്രഹിച്ചതെല്ലാം നേടി വളരുന്നവർ, പ്രണയം നിരാകരിക്കപ്പെടുമ്പോൾ പ്രതികാരദാഹികളായി മാറുന്നു.
പ്രണയപ്പകയുടെ ഇരകൾ
തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ച 19കാരിയെ സഹപാഠി നടുറോഡിൽ കുത്തിയശേഷം പെട്രോളൊഴിച്ച് കത്തിച്ചു.
തൃശൂരിൽ എൻജിനിയറിംഗ് വിദ്യാർത്ഥിനി നീതുവിനെ സുഹൃത്ത് നിതീഷ് കുത്തിയശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തി.
കോട്ടയത്ത് പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ സീനിയർ വിദ്യാർത്ഥി കാമ്പസിൽ ചേർത്തുപിടിച്ച് തീകൊളുത്തി. ഇരുവരും മരിച്ചു.
കൊച്ചി കളക്ടറേറ്റിനു സമീപത്ത്, പ്ലസ്ടു വിദ്യാർത്ഥിനി ദേവികയെ അർദ്ധരാത്രിയിൽ വിളിച്ചിറക്കി പെട്രോളൊഴിച്ച് കത്തിച്ചു, തീകൊളുത്തിയ മിഥുനും മരിച്ചു.
കൊച്ചിയിൽ പ്ലസ്ടു വിദ്യാർത്ഥിനി ഈവയെ കാറിൽ തമിഴ്നാട് വാൾപ്പാറയിലെത്തിച്ച് കുത്തിക്കൊന്നു
തിരുവനന്തപുരത്ത് പ്രണയത്തിൽ നിന്ന് പിന്മാറിയ 19കാരി അഷികയെ വീട്ടിൽകയറി കഴുത്തറുത്ത് കൊന്നശേഷം അനുവും (24) ജീവനൊടുക്കി
തിരൂരിൽ പ്രണയം നിരസിച്ച 15കാരിയെ 25കാരനായ ബംഗാളി വീട്ടിൽകയറി കുത്തിക്കൊന്നു.
കടമ്മനിട്ടയിൽ പ്രണയം നിരസിച്ച 17കാരിയെ വീട്ടിൽകയറി പെട്രോളൊഴിച്ച് തീവച്ചുകൊന്നു.
കാസർകോട്ട് പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ കോളേജിലെത്തി കുത്തിക്കൊന്നു
തൃശൂരിൽ പിണങ്ങിപ്പോയ ഭാര്യയെ നടുറോഡിൽ പെട്രോളൊഴിച്ച് തീവച്ചുകൊന്നു.
"പ്രണയം നിരസിക്കപ്പെട്ടെന്ന കാരണത്താൽ സ്ത്രീകൾ കൊല്ലപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. ഇത് ആവർത്തിക്കാതിരിക്കാൻ സമൂഹം മുൻകരുതലുകൾ എടുക്കണം."
മുഖ്യമന്ത്രി പിണറായി വിജയൻ
(നിയമസഭയിൽ പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |