തിരുവനന്തപുരം: പല ജില്ലകളിലായി സംരക്ഷിത മരങ്ങൾ അടക്കം വെട്ടിക്കടത്തിയ മരംകൊള്ളയുടെ വ്യാപ്തി കണ്ടെത്താൻ റവന്യു വകുപ്പ് ജില്ലാ കളക്ടർമാരോട് വിശദ റിപ്പോർട്ട് തേടി. ഏത് ഇനത്തിൽപ്പെട്ട മരങ്ങൾ ഏതു പട്ടയപ്രകാരമുള്ള ഭൂമിയിൽനിന്നാണ് വെട്ടിയത് എന്നതടക്കം റിപ്പോർട്ടിൽ വ്യക്തമാക്കണം.
ഷെഡ്യൂൾഡ് ഗണത്തിൽപെട്ട ചന്ദനം, ഈട്ടി, തേക്ക്, ഇരുൾ (എബണി) മരങ്ങൾ ഒരു കാരണവശാലും മുറിച്ചുമാറ്റാൻ അനുവദിക്കാത്ത 1964ലെ ഭൂപതിവ് ചട്ടങ്ങൾ ബാധകമാവുന്ന ഉത്തരവാണ് റവന്യു വകുപ്പ് കഴിഞ്ഞ ഒക്ടോബർ 24ന് പുറത്തിറക്കിയതെന്നും എന്നാൽ, അത് ദുർവ്യാഖ്യാനിച്ച് ദുരുപയോഗം ചെയ്തെന്നും സി.പി.ഐയും റവന്യുവകുപ്പും വിലയിരുത്തുന്നു.
1960ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം കർഷകന് പതിച്ചുനൽകിയ ഭൂമിയിൽ കർഷകൻ വച്ചുപിടിപ്പിച്ചതും കിളിർത്തു വന്നതും പതിച്ച് ലഭിക്കുന്ന സമയത്ത് വൃക്ഷവില അടച്ച് റിസർവ് ചെയ്തതുമായ ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്ക് മാത്രമാണെന്നാണ് ഒക്ടോബർ 24ന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. 64ലെ ഭൂപതിവ് ചട്ടമനുസരിച്ചാണ് നാല് രാജകീയവൃക്ഷങ്ങൾ ഷെഡ്യൂൾഡ് പട്ടികയിൽ പെടുത്തിയത്.
ഇതേ ചട്ടങ്ങൾ പ്രകാരം എ വിഭാഗത്തിൽപ്പെട്ട 65 ഇനം മരങ്ങൾ പട്ടയം ലഭിച്ച കർഷകന് പണമടച്ച് റിസർവ് ചെയ്ത് സ്വന്തമാക്കാം. ബി വിഭാഗത്തിൽ 11ഇനം മരങ്ങൾ പട്ടയം ലഭിക്കുന്നതോടെ സ്വമേധയാ സ്വന്തമാവും.
തെങ്ങ്, കവുങ്ങ്, പന, റബർ, കാപ്പി, തേയില, കുരുമുളക്, പ്ലാവ്, മാവ്, പുളി, പറങ്കിമാവ് എന്നിവയാണ് സ്വമേധയാ സ്വന്തമാവുന്നത്.
ഇന്നാൽ, ഇവയിലൊന്നും രാജകീയ വൃക്ഷങ്ങളായ ചന്ദനം, ഈട്ടി, തേക്ക്, ഇരുൾ (എബണി) എന്നിവ ഉൾപ്പെടില്ല.
പട്ടയരേഖ നൽകുമ്പോൾ തന്നെ സർക്കാരിലേക്ക് നിക്ഷിപ്തമാക്കിയ ഈ രാജകീയവൃക്ഷങ്ങളുടെ എണ്ണം കണക്കാക്കിയുള്ള വൃക്ഷ രജിസ്റ്റർ റവന്യു അധികാരികൾ സൂക്ഷിക്കും. പട്ടയരേഖയിലും ഇവ കൃത്യമായി രേഖപ്പെടുത്തും. ഇവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഹാനി സംഭവിച്ചാൽ പട്ടയ ഉടമയായിരിക്കും കുറ്റവാളി.
64ലെ ചട്ടപ്രകാരമുള്ള പട്ടയരേഖകൾ കൈമാറിത്തുടങ്ങുന്നത് 1970 മുതൽക്കിങ്ങോട്ടാണ്. പട്ടയം ലഭിച്ചശേഷം പണമടച്ച് റിസർവ് ചെയ്ത മരങ്ങളും കർഷകൻ സ്വന്തമായി നട്ടുപിടിപ്പിച്ച മരങ്ങളും മാത്രമാണ് മുറിച്ചുമാറ്റാൻ പുതിയ ഉത്തരവ് പ്രകാരം അവകാശം. അപ്രകാരം നട്ടുപിടിപ്പിച്ചവയിലാണ് ചന്ദനമൊഴിച്ചുള്ളവ മുറിക്കാൻ അവകാശമുള്ളത്. അതനുസരിച്ച് പരമാവധി 50 വർഷം വരെ പഴക്കമുള്ള മരങ്ങളേ നട്ടുപിടിപ്പിച്ചവയിലുണ്ടാകൂ. മുറിക്കാൻ മാത്രം പാകമെത്തിയവ അല്ല. എന്നാൽ, നൂറ് വർഷത്തിലേറെ പ്രായമായ രാജകീയവൃക്ഷങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്.
ഉത്തരവിന് മുമ്പ് സർവകക്ഷി യോഗവും ചർച്ചയും നടത്തി
തിരുവനന്തപുരം: കർഷകർ നട്ടുവളർത്തിയ മരങ്ങളിൽ ചന്ദനമൊഴിച്ചുള്ളവ മുറിച്ചുമാറ്റാൻ അനുവാദം നൽകി ഉത്തരവ് ഇറക്കുംമുമ്പ് സർക്കാർ പല തലങ്ങളിൽ ചർച്ചകളും പരിശോധനകളും നടത്തിയിരുന്നു.
ഭരണ, പ്രതിപക്ഷ ഭേദമന്യേ കക്ഷി നേതാക്കൾ മരംമുറിക്കാൻ കർഷകർക്ക് അനുമതി കൊടുക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചുവരുന്ന പശ്ചാത്തലത്തിലായിരുന്നു നടപടികളിലേക്ക് സർക്കാർ കടന്നത്.
1960 ഭൂപതിവ് നിയമത്തിലുണ്ടായിരുന്ന അവ്യക്തത നീക്കിക്കൊണ്ടുള്ള ഭേദഗതി ചട്ടം കൊണ്ടുവരുന്നതായിരുന്നു ഇതിലാദ്യത്തേത്.2017ലെ ഭേദഗതിയോടെ അവ്യക്തത നീക്കിയ ശേഷമാണ് വീണ്ടും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലടക്കം സർവകക്ഷി യോഗങ്ങൾ വിളിച്ച് വിഷയം വിശദമായി ചർച്ച ചെയ്തത്. അതിനുശേഷമാണ് റവന്യുവകുപ്പ് സർക്കുലറുംപിന്നാലെ ഉത്തരവും ഇറക്കിയത്. 2005ലെ വനേതര പ്രദേശങ്ങളിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ നിയമത്തിലെ ആറാം വകുപ്പ് പ്രകാരവും കർഷകന് നട്ടുപിടിപ്പിച്ച മരങ്ങൾ മുറിച്ചുമാറ്റാൻ സഹായകരമാകുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. ഈ നിയമഭേദഗതികളിലും ഏറ്റവുമൊടുവിലത്തെ ഉത്തരവിലും ഷെഡ്യൂൾഡ് ഗണത്തിൽ പെട്ട നാല് രാജകീയവൃക്ഷങ്ങൾ പൂർണ്ണമായും സംരക്ഷിതമായി നിലനിറുത്തിയെന്നാണ് സർക്കാർകേന്ദ്രങ്ങൾ പറയുന്നത്.
നിയമപരിശോധന
2017ലെ ചട്ടഭേദഗതിക്ക് മുമ്പ് നിയമപരിശോധന പൂർത്തിയാക്കിയതിനാൽ ഉത്തരവിന് മുമ്പ് അത് വേണ്ടതില്ലെന്നും 64ലെ ചട്ടത്തിനനുസൃതമായുള്ള ഉത്തരവായതിനാൽ ചട്ടവിരുദ്ധമല്ലെന്നും സർക്കാർ കേന്ദ്രങ്ങൾ പറയുന്നു.
വിവാദ വ്യവസ്ഥയ്ക്ക് പിന്നിൽ
മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗത്തിലെ പരാതികൾ കണക്കിലെടുത്താണ് ഉത്തരവിന് തടസം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെന്ന വ്യവസ്ഥ ചേർത്തത്. അവകാശപ്പെട്ട മരങ്ങളുടെ ചില്ല മാറ്റാനുള്ള അപേക്ഷയിൽപോലും ഉദ്യോഗസ്ഥർ വിരട്ടുകയാണെന്ന പരാതി ഗൗരവത്തിലെടുക്കണമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിർദ്ദേശിച്ചിരുന്നു.
10 തരം പട്ടയങ്ങൾ
തിരുവനന്തപുരം: 1960ലെ ഭൂപതിവ് നിയമത്തെ ആസ്പദമാക്കി കാലാകാലങ്ങളിൽ പത്ത് തരം പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.
1. 1964ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയവ (ഇപ്പോഴത്തെ വിവാദ ഉത്തരവ് ബാധകമായ 64ലെ പട്ടയം): സമതലങ്ങളിൽ പരമാവധി ഒരേക്കറും കുന്നിൻ പ്രദേശങ്ങളിൽ ജലസേചനസൗകര്യമില്ലാത്തിടത്ത് മൂന്നേക്കറും ജലസേചനസൗകര്യമുള്ളിടത്ത് രണ്ടേക്കറും.
2. 1993ലെ ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരമുള്ള പട്ടയം.1977 ജനുവരി ഒന്നിന് മുമ്പുള്ള കൈവശഭൂമി സംബന്ധിച്ച റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി കേന്ദ്രാനുമതിയോടെ പരമാവധി നാലേക്കർ വരെ പതിച്ചുനൽകുന്നത്.
3. 1970ലെ ആറബിൾ ഫോറസ്റ്റ് ലാൻഡ് അസൈൻമെന്റ് റൂൾസ് പ്രകാരമുള്ളവ. പരമാവധി രണ്ടേക്കർ വരെ പതിച്ചുനൽകുന്നത്.
4. 1995ലെ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്തെ ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരമുള്ളവ. കോർപ്പറേഷൻ പ്രദേശത്ത് 5 സെന്റും മുനിസിപ്പൽ പ്രദേശത്ത് 10സെന്റും പതിച്ചുനൽകുന്നത്.
5. 1968ലെ ഹൈറേഞ്ച് കോളനൈസേഷൻ സ്കീം റൂൾസ് അനുസരിച്ച്. മലയോര കുടിയേറ്റവത്കരണ പദ്ധതിച്ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകുന്നവ.
6. 1960ലെ സ്പെഷ്യൽ റൂൾസ് ഫോർ ദ അസൈൻമെന്റ് ഒഫ് ഗവ.ലാൻഡ് ഫോർ റബർ കൾട്ടിവേഷൻ പ്രകാരം.
7. റൂൾസ് ഫോർ അസൈൻമെന്റ് ഒഫ് ഗവ. ലാൻഡ്സ് ഫോർ സെറ്റിൽമെന്റ് ഒഫ് അഗ്രികൾച്ചറൽ ലേബറേഴ്സ് പ്രകാരമുള്ളവ (കാർഷിക പട്ടയം).
8. 1961ലെ റൂൾസ് ഫോർ ലീസ് ഒഫ് ഗവ. ലാൻഡ്സ് ഫോർ കാർഡമം കൾട്ടിവേഷൻ പ്രകാരമുള്ളവ. (കാർഡമം പട്ടയം).
9. കേരള ഭൂപരിഷ്കരണ നിയമത്തിലെയും അതിന് കീഴിലെ ചട്ടങ്ങളിലെയും വ്യവസ്ഥകൾപ്രകാരമുള്ളവ. ലാൻഡ് ട്രൈബ്യൂണൽ വഴി വിതരണം ചെയ്യുന്നവ ട്രൈബ്യൂണൽ പട്ടയമെന്നും അല്ലാത്തവ മിച്ചഭൂമി പട്ടയമെന്നും.
10. കേരള അസൈൻമെന്റ് ഒഫ് ഗവ. ലാൻഡ് ടു ദ ഷെഡ്യൂൾഡ് ട്രൈബ്സ് പ്രകാരമുള്ളവ. (ആദിവാസി പട്ടയം).
ബി.ജെ.പി ധർണ ഇന്ന്
തിരുവനന്തപുരം: മരംമുറി അഴിമതിക്കെതിരെ ഇന്ന് രാവിലെ 11ന് സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ ബി.ജെ.പി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ധർണ നടത്തും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് സമരം ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ ഒ.രാജഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് എന്നിവർ പങ്കെടുക്കും. കൊല്ലത്ത് കുമ്മനം രാജശേഖരൻ, പത്തനംതിട്ടയിൽ ജോർജ് കുര്യൻ, ആലപ്പുഴയിൽ പി.സുധീർ, എറണാകുളത്ത് എ.എൻ. രാധാകൃഷ്ണൻ, തൃശൂരിൽ സി.കൃഷ്ണകുമാർ, വയനാട്ടിൽ പി.കെ. കൃഷ്ണദാസ് എന്നിവർ സമരത്തിന് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |