തിരുവനന്തപുരം:റവന്യൂ വകുപ്പിൽ നിന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് കേഡറിലുള്ളവർക്കായി നീക്കിവച്ച ഡെപ്യൂട്ടി കളക്ടർമാരുടെ 17 തസ്തികകൾ 12 ആയി ചുരുക്കും.
ഈ തസ്തികകളിലേക്ക്
തഹസീൽദാർമാർക്ക് പ്രൊമോഷൻ ഉറപ്പാക്കാൻ വേണ്ടിയാണിത്.
രജിസ്ട്രേഷൻ, തൊഴിൽ, കൃഷി , ഇൻഷ്വറൻസ് വകുപ്പുകളും സമാനമായ കാരണത്താൽ കെ.എ.എസ് നിയമന തസ്തിക ചുരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ വളിച്ചുചേർത്ത വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് റവന്യൂ വകുപ്പിന്റെ കാര്യത്തിൽ ധാരണയായത്.
തഹസീൽദാർമാർക്ക് കിട്ടുന്ന അവസാന പ്രൊമോഷനാണ് ഡെപ്യൂട്ടി കളക്ടർ പദവി. രണ്ടോ മൂന്നാേ വർഷം മാത്രമാണ് ആ പദവിയിൽ തുടരാൻ കഴിയുന്നത്. കെ.എ.എസ് സെലക്ഷൻ കിട്ടി താരതമ്യേന പ്രായം കുറഞ്ഞവർ ഡെപ്യൂട്ടി കളക്ടർമാരായി വന്നാൽ എട്ടു മുതൽ 12 വർഷം വരെ അവർ ആ പദവിയിൽ തുടരും .17 തസ്തികകളിലും ഇവർക്ക് നിയമനം നൽകിയാൽ തഹസീൽദാർമാർക്ക് പ്രമോഷൻ നൽകാൻ ഒഴിവ് ഇല്ലാത്ത അവസ്ഥ വരും. 29 വകുപ്പുകളിലായി 105 തസ്തികകളാണ് കെ.എ.എസിനായി നീക്കിവച്ചിട്ടുള്ളത്. ഓരോ വകുപ്പിലും സെക്കൻഡ് ഗസറ്റഡ് ഓഫീസർ തസ്തികകളിലെ 10 ശതമാനം കെ.എ.എസിന് നീക്കി വയ്ക്കണമെന്നാണ് വ്യവസ്ഥ. റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ നിലവിലുള്ള ഒഴിവിന്റെ 20 ശതമാനം നേരിട്ടുള്ള നിയമനമാണ്. ഇങ്ങനെ നേരിട്ട് നിയമിക്കപ്പെടുന്നവർക്ക് എട്ടു മുതൽ 12 വർഷം വരെ കഴിയുമ്പോൾ ഐ.എ.എസ് കൺഫർ ചെയ്യും.
കോർപ്പറേഷനുകളിലും
കെ.എ.എസ് നിയമനം
സർക്കാർ അധീനതയിലുള്ള കോർപ്പറേഷനുകളിലും കെ.എ.എസ് കേഡറിൽ വരുന്നവർക്ക് നിയമനം നൽകാൻ ആലോചിക്കുന്നു.
കൂടുതൽ വകുപ്പുകളെ കെ.എ.എസ് നിയമന പരിധിയിലേക്ക് കൊണ്ടുവരാനും നീക്കമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |