കോട്ടയം: നാഗമ്പടത്തെ കടവിൽ മുഖം കഴുകാനിറങ്ങവെ കാൽവഴുതി വീണ വൃദ്ധ മീനച്ചിലാറ്റിലൂടെ ഒഴുകിയത് രണ്ടര കിലോമീറ്റർ ദൂരം. ഒഴുകിപ്പോകുന്നത് ചുങ്കത്തു വച്ചു കണ്ട നാട്ടുകാരാണ് ഇവരുടെ രക്ഷകരായത്. കറുകച്ചാൽ സ്വദേശിനി രാജമ്മ (82)യാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ചുങ്കം പാലത്തിന് സമീപം താമസിക്കുന്ന മിമിക്രി കലാകാരൻ ഇടയാഞ്ഞിലിമാലിൽ ഷാൽ കോട്ടയം, അമ്മ ലാലി ഷാജി, സുഹൃത്തുക്കളായ മാലിക്കാട്ടുമാലി മനോഹരൻ, മാങ്ങാപ്പള്ളിമാലിയിൽ ബിബിൻ, എം.ആർ ധനേഷ് എന്നിവരാണ് രക്ഷിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. നാഗമ്പടം സെൻ്റ് ആന്റണീസ് ദേവാലയത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയതായിരുന്നു രാജമ്മ. നാഗമ്പടത്തെ കടവിൽ മുഖം കഴുകുന്നതിനായി ഇറങ്ങിയപ്പോൾ കാൽവഴുതി ആറ്റിലേയ്ക്ക് വീഴുകയായിരുന്നു. ചുങ്കം പാലത്തിനു സമീപം നിന്ന മാലിക്കാട്ട് മാലി സൗമ്യ ആറ്റിലെ ഒഴുക്കിൽ ഒരു കൈ കണ്ട് തൊട്ടടുത്തു താമസിക്കുന്ന ഷാലിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹവും അമ്മ ലാലി ഷാജിയും ഉടൻ ആറ്റിലേയ്ക്കു ചാടി. ഇവർ നീന്തി ചെന്നപ്പോഴേയ്ക്കും ബിബിനും ധനേഷും വള്ളവുമായി എത്തി. വള്ളം മറിയുമെന്ന് തോന്നിയതിനാൽ വള്ളത്തിൽ പിടിപ്പിച്ച് പതിയെ കരയ്ക്കെത്തിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കനത്ത മഴയെ തുടർന്ന് ആറ്റിൽ ജല നിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു. അൻപതടിയോളം ആഴമുള്ള പ്രദേശത്തു കൂടിയാണ് ഇവർ ഒഴുകിയത്. ഇത്രയും ദൂരം ഒഴുകിയതിനാൽ രാജമ്മയ്ക്ക് സംസാരിക്കാൻ കഴിയുന്ന അവസ്ഥയായിരുന്നില്ല. തുടർന്ന് ഇവരുടെ ചിത്രമെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു. അതുവഴിയാണ് ഇവർ കറുകച്ചാൽ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. രാജമ്മ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. രാജമ്മയുടെ മകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി.
ഇന്നലെ രാവിലെ പത്തോടെയാണ് രാജമ്മ വീട്ടിൽ നിന്നു പോന്നതെന്ന് ബന്ധുക്കൾ അറിയിച്ചു. ഇവരെ കാണാഞ്ഞ് അന്വേഷണം നടത്തുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. രാജമ്മ ഇപ്പോഴും സംസാരിക്കാവുന്ന അവസ്ഥയിലല്ല. അതിനാൽ എന്താണു സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. രാജമ്മയുടെ പക്കലുണ്ടായിരുന്ന ബാഗും മറ്റും കണ്ടെത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |