തിരുവനന്തപുരം : ടൂറിസം കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ഓരോ വിനോദസഞ്ചാരകേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. കൊവിഡ് മൂലം വിദേശ വിനോദ സഞ്ചാരികൾ എത്തുന്നത് വൈകുമെന്നതിനാൽ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കും ഒരു ജില്ലയിൽ നിന്ന് തൊട്ടടുത്ത ജില്ലയിലേക്കുമുള്ള യാത്രകൾ പ്രോത്സാഹിപ്പിക്കും.
വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട രാജ്യങ്ങളിൽ പ്രചാരണം നടത്തും. 2019ൽ 11.89ലക്ഷം വിദേശസഞ്ചാരികളാണ് കേരളത്തിലെത്തിയത്. 2025ഓടെ 20 ലക്ഷം വിനോദസഞ്ചാരികളെ കേരളത്തിലെത്തിക്കുകയാണ് ലക്ഷ്യം. വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കും.
ആലപ്പുഴ, മുസ്‌രിസ്, ട്രാവൻകൂർ, തലശ്ശേരി ഹെറിടേജ് ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. കോവളം, വർക്കല പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകും. തീർത്ഥാടന ടൂറിസം പദ്ധതികളും പ്രോത്സാഹിപ്പിക്കും.
മലപ്പുറം ജില്ലയിലെ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ സ്മാരകങ്ങൾ കോർത്തിണക്കി ടൂറിസം പദ്ധതി വിപുലീകരിക്കും. ഹൗസ്‌ബോട്ടുകളുടെ എണ്ണം നിയന്ത്രിക്കാനും നടപടി സ്വീകരിക്കും. പ്രമുഖ ടൂറിസം കേന്ദ്രങ്ങളിൽ നൂറു ശതമാനം വാക്‌സിനേഷൻ നടത്തും.
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ മുന്നണിപ്പോരാളികളായി പ്രഖ്യാപിച്ച് വാക്‌സിനേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിൽ എല്ലാ ജീവനക്കാർക്കും കൊവിഡ് വാക്‌സിൻ ഉറപ്പാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |