തിരുവനന്തപുരം: കൊവിഡിന്റെ ആദ്യ തരംഗ സമയത്ത് നടപ്പാക്കിയ ഒറ്റത്തവണ ധനസഹായ പദ്ധതിയായ ടൂറിസം ഹൗസ് ബോട്ട് സപ്പോർട്ട് സ്കീം ഈ വർഷവും തുടരുമെന്ന് പി.പി. ചിത്തരഞ്ജന്റെ സബ്മിഷന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ മറുപടി നൽകി. പദ്ധതിയനുസരിച്ച് കഴിഞ്ഞ വർഷം 261 ഹൗസ് ബോട്ടുകൾക്കായി 1,60,80,000 രൂപയുടെ സഹായധനം അനുവദിച്ചു.
താമസസൗകര്യം ഒരുക്കുന്ന ടൂറിസം സംവിധാനങ്ങൾ തുറക്കാൻ അനുവാദം നൽകിയിട്ടുണ്ട്. തുറസായ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനുള്ള അനുവാദവുമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഹൗസ് ബോട്ടുകൾക്കും പ്രവർത്തിക്കാൻ അനുമതിയായിട്ടുണ്ട്. ആലപ്പുഴയിൽ ഉൾപ്പെടെ ഹൗസ് ബോട്ടുകൾക്ക് അനുമതി നൽകി തുടങ്ങിയിട്ടുണ്ട്. 'ബയോ ബബിൾ' അടിസ്ഥാനത്തിലാണ് ഹൗസ് ബോട്ടുകളിലും പ്രവേശനം അനുവദിക്കുക. ടൂറിസം മേഖലയ്ക്ക് ഉണർവ് ഉണ്ടാക്കുന്ന ഓണ സീസൺ ഹൗസ് ബോട്ട് മേഖലയേയും സഹായിക്കും.
ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവരെ സഹായിക്കുന്നതിനുള്ള റിവോൾവിംഗ് ഫണ്ട് പദ്ധതിക്ക് ടൂറിസം വകുപ്പ് രൂപം നൽകിയിട്ടുണ്ട്. ഇത് പ്രാബല്യത്തിൽ വരുമ്പോൾ ഹൗസ് ബോട്ട് ജീവനക്കാർക്കും ശിക്കാരി വള്ളങ്ങളിലുള്ളവർക്കും ഇതിന്റെ ഗുണം ലഭിക്കും. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി സഹകരിച്ച് 'ടൂറിസം വർക്കിംഗ് ക്യാപ്പിറ്റൽ സ്‌കീം' എന്ന പേരിൽ വായ്പ പദ്ധതി സർക്കാർ നടപ്പാക്കിയിട്ടുണ്ട്. വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് കേരള ബാങ്ക് വഴി 30,000 രൂപ വരെയുള്ള വായ്പ ലഭ്യമാക്കുന്ന 'ടൂറിസം എംപ്ലോയ്‌മെന്റ് സപ്പോർട്ടിംഗ് സ്‌കീം' നടപ്പാക്കിയതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |