തിരുവനന്തപുരം: ദേശീയപാത അതോറിട്ടിയുടെ കീഴിൽ സംസ്ഥാനത്തുള്ള റോഡുകളുടെ അറ്റകുറ്റപ്പണിക്ക് സ്ഥിരം സംവിധാനം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അംഗീകരിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഇതിനായി നിശ്ചിത നിരക്കിൽ ഫണ്ട് അനുവദിക്കണമെന്നും കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. രണ്ടുമാസത്തിലൊരിക്കൽ ദേശീയപാത അതോറിട്ടിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും.
ഭാരത് മാല പദ്ധതിയിൽ സംസ്ഥാനത്തെ 12 റോഡുകൾ കൂടി ഉൾപ്പെടുത്തും. ചൊവ്വ-കൂട്ടുമ്പുഴ-മൈസൂർ പാത ദേശീയപാതയായി പ്രഖ്യാപിക്കും. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി അനുകൂല നിലപാടാണ് അറിയിച്ചത്. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് 11 റോഡുകൾ കൂടി ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദമായ പദ്ധതി രേഖകൾ തയ്യാറാക്കി വരുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് റോഡുകൾ നന്നാക്കുന്ന സംവിധാനം ഏർപ്പെടുത്തും. ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടും നഷ്ടപരിഹാരം അനുവദിക്കാത്തതായി ആക്ഷേപം ഉണ്ട്. ഇക്കാര്യത്തിലെ കാലതാമസം ഒഴിവാക്കും.
തകർന്നു കിടക്കുന്ന ഗ്രാമീണ റോഡുകൾ നന്നാക്കാനുള്ള പദ്ധതി പൊതുമരാമത്ത് വകുപ്പ് ആലോചിച്ചിട്ടില്ല. റോഡുകൾ തകരുന്നതിന് പ്രധാനകാരണം വെള്ളക്കെട്ടാണ്. മറ്റുവകുപ്പുകളുമായി ആലോചിച്ച് നടപടി സ്വീകരിക്കും. ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള ജില്ലാ കേന്ദ്രം കണ്ണൂരാണ്. കോഴിക്കോട്ടെ കുരുക്ക് പരിഹരിച്ചപോലെ കണ്ണൂരിലും സംവിധാനം ഉണ്ടാക്കും.
നെഹ്രു ട്രോഫി പുനരാരംഭിക്കും
നെഹ്രു ട്രോഫി വള്ളംകളി പുനരാരംഭിക്കും. കൊവിഡ് സാഹചര്യത്തിൽ വള്ളംകളി കഴിഞ്ഞ രണ്ടുവർഷമായി നടത്തിയിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താനാണ് ആലോചന. ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി തദ്ദേശ വകുപ്പുമായി ചേർന്ന് പദ്ധതിയൊരുക്കും. അഞ്ചുവർഷം കൊണ്ട് 500 അൺഎക്സ്‌പ്ലോർഡ് ഡെസ്റ്റിനേഷൻ കണ്ടെത്തും. കാരവൻ പാർക്കുകൾ ആരംഭിക്കാൻ എം.എൽ.എമാരും വിദേശ മലയാളികളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കംഫർട്ട് സ്റ്റേഷനുകളായി മാറ്റും. കലാലയങ്ങൾ കേന്ദ്രീകരിച്ച് ടൂറിസം ക്ലബ്ബുകൾ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |