തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ റോഡ്സ് വിഭാഗത്തിനും ടൈംടേബിൾ. നിർമാണവും അറ്റകുറ്റപ്പണികളും കുറ്റമറ്റതും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം. മന്ത്രി മുഹമ്മദ് റിയാസിന്റെ താത്പര്യ പ്രകാരമാണിത്.
കാലാവസ്ഥയ്ക്കനുസരിച്ച് പ്രവൃത്തികൾക്ക് അനുമതിയും ആരംഭവും ഏകീകരിക്കും. നിർമാണത്തിന് റോഡടച്ചും വഴി തിരിച്ചും തുരന്നു മറിച്ചും ജനത്തെ ബുദ്ധിമുട്ടിക്കുകയും തോന്നുംപടി ജോലികൾ തീർക്കുകയും ചെയ്യുന്ന പരമ്പരാഗത രീതി ഇതോടെ മാറും. മഴയുടെ തോത് വർദ്ധിച്ചതാണ് മരാമത്ത് പണികളുടെ താളം തെറ്റിച്ചത്.
എസ്റ്റിമേറ്റ്, ഭരണാനുമതി, സാങ്കേതികാനുമതി, ടാറിംഗ് തുടങ്ങി ബില്ലു മാറൽ വരെയുള്ള മരാമത്ത് ജോലികളുടെ ഓരോ ഘട്ടവും സമയബന്ധിതമാക്കും. നിർമാണ ജോലികളിലെ അനാവശ്യ കാലതാമസവും ഉദ്യോഗസ്ഥരും കരാറുകാരും വരുത്തുന്ന വീഴ്ചകളും ഒഴിവാക്കും. തുലാവർഷത്തിന് ശേഷമായിരുന്നു പദ്ധതി സമർപണവും എസ്റ്റിമേറ്റ് തയ്യാറാക്കലും. ഇനി പ്രോജക്ട് തയ്യാറാക്കൽ, സമർപ്പണം എസ്റ്റിമേറ്റ് തുടങ്ങിയവ മേയ് മുതൽ ഒക്ടോബറിനകം പൂർത്തീകരിച്ച് എഗ്രിമെന്റാക്കണം. ഒക്ടോബർ മുതൽ ഏപ്രിൽ വരെ നിർമ്മാണ ജോലികൾ. നല്ല വെയിലുള്ള സമയത്തായിരിക്കും ടാറിംഗ്. ഇത് റോഡുകളുടെ ആയുസ് കൂട്ടും. ശബരിമല സീസണിനും മറ്റും മുന്നോടിയായി തുലാവർഷക്കാലത്ത് നടത്തിയിരുന്ന റോഡ് പണികൾ മാറും.
'മൺസൂൺ, ചക്രവാതച്ചുഴി, ന്യൂനമർദ്ദ പാത്തി, തുലാവർഷക്കെടുതികൾ എന്നിവയിൽ തകർന്ന റോഡുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും വർക്കിംഗ് കലണ്ടർ പ്രകാരം ക്രമപ്പെടുത്താൻ നടപടികളാരംഭിച്ചിട്ടുണ്ട്'.
- ചീഫ് എൻജിനിയർ,
പൊതുമരാമത്ത്
റോഡ് വിഭാഗം.
തകർന്ന റോഡുകളുടെ പണി ഉടൻ-മന്ത്രി
തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി മഴ തീർന്നാലുടൻ ആരംഭിക്കുമെന്ന് മന്ത്രി റിയാസ് കോഴിക്കോട്ട് പറഞ്ഞു.
അത്യാവശ്യ അറ്റകുറ്റപ്പണികൾക്ക് മാത്രം 119 കോടി രൂപ വേണ്ടിവരും. വാട്ടർ അതോറിറ്റിക്കാർ റോഡുകൾ പൊളിക്കുന്ന പ്രശ്നത്തിൽ പരിഹാരം കാണും.
പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകളിൽ സൗകര്യങ്ങളെന്ന പോലെ ശുചിത്വവും ഉറപ്പാക്കേണ്ടതുണ്ട്. റസ്റ്റ് ഹൗസുകളിലെ പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |