തിരുവനന്തപുരം: പൊതുമരാമത്തു പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കരാറുകാർക്ക് കരാർ തുകയുടെ നിശ്ചിത ശതമാനം ബോണസ് നൽകാൻ തീരുമാനിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിലെ കരാർ സംഘടനാ പ്രതിനിധികളുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. മരാമത്ത് പ്രവർത്തനങ്ങളിൽ കൂടുതൽ ഗുണമേന്മ ഉറപ്പാക്കാനും സമയബന്ധിതമായി കരാർ പൂർത്തിയാക്കാനും സുതാര്യത ഉറപ്പാക്കാനും ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. 2022- 23 സാമ്പത്തിക വർഷം മുതൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
സാങ്കേതികതയുടെ പുതിയ സാദ്ധ്യതകൾ കരാറുകാരെ പരിചയപ്പെടുത്തുന്നതിന് പരിശീലന പരിപാടി നടപ്പാക്കും. കെ.എച്ച്.ആർ.ഐ ആയിരിക്കും ഇത് ആസൂത്രണം ചെയ്യുക. നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവിൽ കരാറുകാർക്കുള്ള ആശങ്ക ധനമന്ത്രിയുമായി ചർച്ച ചെയ്യും. കുഴിയില്ലാത്ത രീതിയിൽ കേരളത്തിലെ റോഡുകളെ മാറ്റാൻ റണ്ണിംഗ് കോൺട്രാക്ട് രാജ്യത്താദ്യമായി നടപ്പാക്കാൻ വകുപ്പ് ആലോചിക്കുന്നുണ്ട്. കെ- റെയിൽ പദ്ധതി കേരളത്തിന് ആവശ്യമാണെന്നും ദേശീയപാത വികസനംപോലെ ഇതും ജനം ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |