മാവൂർ (കോഴിക്കോട്): സ്വന്തം വീട് കുത്തിത്തുറന്ന് പിതാവ് സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ മോഷ്ടിച്ച യുവാവിനെ പൊലീസ് കഴിഞ്ഞ ദിവസം പൊക്കിയത് അതിവിദഗ്ദ്ധമായി. പൊലീസിനെയും വീട്ടുകാരേയും വഴിതെറ്റിക്കാൻ പ്രയോഗിച്ച 'അടവുകൾ' പൊലീസ് പൊളിച്ചടുക്കി. പിതാവിനൊപ്പം സ്റ്റേഷനിൽ പരാതി നൽകാൻപോയ മകൻ തന്നെയാണ് മോഷ്ടാവെന്ന് അറിഞ്ഞപ്പോൾ വീട്ടുകാരും ഞെട്ടി. പെരുവയൽ പരിയങ്ങാട് പുനത്തിൽ സിനീഷാണ് (31) അറസ്റ്രിലായത്. കഴിഞ്ഞ മൂന്നിന് പകൽസമയത്തായിരുന്നു മോഷണം.
വീട്ടിലെ അലമാരയിലെ പ്രത്യേക അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. അച്ഛനും അമ്മയും പുറത്തുപോയതിന് പിന്നാലെ ഭാര്യയെ അവരുടെ വീട്ടിലാക്കിയശേഷം സിനീഷ് തിരിച്ചെത്തി. പൂട്ടിയിട്ടിരുന്ന വീടിന്റെ ഗ്രിൽ തകർത്ത് അകത്തുകയറി. ഒരു ബന്ധുവീട്ടിൽ നിന്നെടുത്ത തന്റെ കാലിന്റെ സൈസിനെക്കാൾ വലിപ്പമുള്ള ഷൂവും മുളകുപൊടിയും വിരലടയാളം പതിയാതിരിക്കാൻ പേപ്പർ കവറുമായിരുന്നു 'ആയുധങ്ങൾ'. പുറത്തുനിന്നുള്ള ആളാണ് മോഷ്ടാവെന്ന് വരുത്തിതീർക്കാനായിരുന്നു വലിയ ഷൂ ഉപയോഗിച്ചത്. പൊലീസ് നായ്ക്കൾക്ക് മണം പിടിക്കാതിരിക്കാൻ മുളകുപൊടിയും.
പണം മോഷ്ടിച്ചശേഷം മുറികളിൽ മുളകുപൊടി വിതറി അതിൽ ഷൂവിന്റെ അടയാളം പതിപ്പിച്ചശേഷം ഉപേക്ഷിച്ചു. തകർത്ത ഗ്രില്ലിലും പൂട്ടിലും മുളകുപൊടി വിതറിയിരുന്നു. വീട്ടുകാരുടെ പരാതി ലഭിച്ച ഉടൻ മാവൂർ എസ്.എച്ച്.ഒ വിനോദിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധിച്ചു. ആദ്യ പരിശോധനയിൽതന്നെ വീടുമായി ബന്ധമുള്ള ആളാണ് മോഷ്ടാവെന്ന് പൊലീസിന് മനസിലായി. മറ്റ് മുറികളിലെ അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണെങ്കിലും മറ്റൊന്നും മോഷണം പോയിരുന്നില്ല.
ഇരുപതോളംപേരെ ചോദ്യം ചെയ്തതിനൊടുവിൽ സിനീഷിന്റെ നീക്കങ്ങളും സാമ്പത്തിക ഇടപാടുകളും നിരീക്ഷിച്ചു. ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യത ഉണ്ടെന്നും മനസിലാക്കി. വായ്പാ തിരിച്ചടവിന് ബാങ്കിൽ നിന്ന് നോട്ടീസും വന്നിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്തായി. പൂട്ട് മുറിക്കാൻ ഉപയോഗിച്ച ആക്‌സോ ബ്ലേഡും പണവും പൊലീസ് കണ്ടെത്തി. റിമാൻഡ് ചെയ്ത പ്രതിയെ പിന്നീട് കോടതി ജാമ്യത്തിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |