തിരുവനന്തപുരം: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെന്റോബോട്ടിക്‌സ് സ്റ്റാർട്ടപ്പ് വികസിപ്പിച്ച
'ബാൻഡികൂട്ട് " ദാവോസിൽ നടന്ന ലോകസാമ്പത്തിക ഉച്ചകോടി 2023ൽ പ്രദർശിപ്പിച്ചു. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയമാണ് പ്രദർശനത്തിനായി തിരഞ്ഞെടുത്തത്. ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്.ഡി.ജി) ഒൻപതും കൈവരിക്കാൻ ബാൻഡികൂട്ടിന് കഴിഞ്ഞു.
മനുഷ്യസഹായമില്ലാതെ മാൻഹോൾ വൃത്തിയാക്കുന്ന ഈ റോബോട്ടിനെ 2017ലാണ് കേരളത്തിൽ ആദ്യമായി ജെന്റോബോട്ടിക്‌സ് വികസിപ്പിച്ചത്. ഫെബ്രുവരിയോടെ കേരളത്തിലെ മുഴുവൻ മാൻഹോളുകളും മനുഷ്യപ്രയത്‌നം കൂടാതെ വൃത്തിയാക്കാൻ ഇതിലൂടെ സാധിക്കും. ഇതിലൂടെ റോബോട്ടിക് സാങ്കേതികവിദ്യയിൽ കേരളം ലോകത്തിന് മാതൃകയാകും.
ഇന്ത്യയിലെ ക്ലീൻടെക് വ്യവസായത്തിൽ ബാൻഡികൂട്ട് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. മാലിന്യ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനും ഉപയോഗിക്കാനും കഴിയുമെന്നതിന് ഈ റോബോട്ട് ഉദാഹരണമാണ്.
അദാനി ഗ്രൂപ്പ് സ്ഥാപക ചെയർമാനായ ഗൗതം അദാനി ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ വ്യവസായികളോടൊപ്പം ജെന്റോബോട്ടിക്‌സ് ഡയറക്ടർമാരായ വിമൽ ഗോവിന്ദ്.എം.കെ, നിഖിൽ.എൻ.പി, റാഷിദ്.കെ, അരുൺ ജോർജ് എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു. കാനഡ, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ബാൻഡികൂട്ട് സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനും വികസിപ്പിക്കുന്നതിനുമായുള്ള ചർച്ചകളും ഉച്ചകോടിയിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |