തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന വർദ്ധിപ്പിക്കാൻ സജ്ജമാക്കിയ മൊബൈൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് ലാബുകൾ അടുത്ത മൂന്ന് മാസം കൂടി തുടരും. കഴിഞ്ഞ മാർച്ചിൽ 10 മൊബൈൽ ആർ.ടി.പി.സി.ആർ ലാബുകളാണ് സജ്ജമാക്കിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മൊബൈൽ ലാബ് പ്രവർത്തിക്കുന്നത്. കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലും മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമാണ് മൊബൈൽ ടെസ്റ്റ് ലാബുകൾ മൂന്നു മാസം കൂടി നീട്ടിയതെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതുകൂടാതെ നാലു മൊബൈൽ ആർ.ടി.പി.സി.ആർ ലാബുകൾ കൂടി തിരുവനന്തപുരത്ത് എത്തി. സാമ്പിൾ കളക്ട് ചെയ്ത് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി റിസൾട്ട് നൽകുന്നതിന് 448.20 രൂപയാണ് ഈടാക്കുന്നത്. ഓരോ മൊബൈൽ ആർ.ടി.പി.സി.ആർ ലാബിലും പ്രതിദിനം 2000 ടെസ്റ്റുകൾ വരെ നടത്തുന്നതിനുള്ള സജ്ജീകരണങ്ങളുണ്ട്. ഇതുവരെ 6,02,063 ടെസ്റ്റുകൾ മൊബൈൽ ആർ.ടി.പി.സി.ആർ. ലാബുകൾ വഴി നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |