SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.24 PM IST

ഓൺലൈൻ റമ്മി നിരോധനം ഹൈക്കോടതി റദ്ദാക്കി

rummy

 'പണം വച്ചു കളിച്ചാലും ഇല്ലെങ്കിലും റമ്മി വൈദഗ്ദ്ധ്യം വേണ്ട ഗെയിം'

കൊച്ചി: സംസ്ഥാനത്ത് ഒാൺലൈൻ റമ്മി നിരോധിച്ച സർക്കാർ വിജ്ഞാപനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി റദ്ദാക്കി. സർക്കാർ ഫെബ്രുവരി 23ന് ഇറക്കിയ വിജ്ഞാപനത്തിനെതിരെ ഹരിയാനയിലെ ജംഗ്ളീ ഗെയിംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റ‌ഡ് ഉൾപ്പെടെ നൽകിയ ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്. 1960ലെ കേരള ഗെയിമിംഗ് ആക്ടിന്റെ നിയന്ത്രണങ്ങളിൽ നിന്ന് ഇതേ നിയമത്തിലെ സെക്ഷൻ 14 (എ) പ്രകാരം റമ്മിയെ നേരത്തെ സർക്കാർ ഒഴിവാക്കിയിരുന്നു. എന്നാൽ വ്യാപകമായി പരാതി ഉയർന്നതോടെ ഒരു വിജ്ഞാപനത്തിലൂടെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. തുടർന്ന് ഒാൺലൈൻ റമ്മി ഒരു ഭാഗ്യപരീക്ഷണമാണെന്നും കഴിവ് അഥവാ വൈദഗ്ദ്ധ്യം (ഗെയിം ഒഫ് സ്‌കിൽ) ആവശ്യമുള്ള ഗെയിമല്ലെന്നും വിലയിരുത്തി സർക്കാർ നിരോധിച്ചു. എന്നാൽ ഒാൺലൈൻ റമ്മി കഴിവിന് മുൻതൂക്കമുള്ള ഗെയിമാണെന്നും ഭാഗ്യ പരീക്ഷണമല്ലെന്നുമായിരുന്നു ഗെയിമിന്റെ സംഘാടകരായ ഹർജിക്കാരുടെ വാദം. റമ്മി ഒരു ഗെയിം ഒഫ് സ്‌കിൽ ആണെന്ന് സത്യനാരായണ കേസിലുൾപ്പെടെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം, പണം വച്ചാണ് ഗെയിം നടത്തുന്നതെന്നും ഇതു ചൂതാട്ടമാണെന്നുമായിരുന്നു സർക്കാരിന്റെ വാദം.എന്നാൽ 1960 ലെ കേരള ഗെയിമിംഗ് ആക്ടിന്റെ സെക്ഷൻ 14 എയിൽ കഴിവിനാണ് പ്രധാന്യമെങ്കിൽ അത്തരം ഗെയിമുകൾക്ക് നിയന്ത്രണം പറ്റില്ലെന്നാണ് പറയുന്നതെന്ന്കോടതി പറഞ്ഞു. റമ്മി കഴിവ് അനിവാര്യമായ ഗെയിമാണ്. ആനിലയ്ക്ക് പണം വച്ചാണോ ഗെയിം എന്നതു പ്രസക്തമല്ല. റമ്മിയിൽ കഴിവാണ് ഘടകമെന്ന് സുപ്രീംകോടതി പറഞ്ഞ സ്ഥിതിക്ക് ഒാൺലൈൻ റമ്മിക്കും ഇതു ബാധകമാണ്. പണം വച്ചു കളിച്ചാലും ഇല്ലെങ്കിലും റമ്മി എന്നത് വൈദഗ്ദ്ധ്യം വേണ്ട ഗെയിമാണ്. ഒരു ബിസിനസ് എന്ന നിലയിൽ ഒാൺലൈൻ റമ്മി കളിക്കാൻ അവസരം ഒരുക്കുന്നതിനെ തടയാനാവില്ല. അതു ഭരണഘടന ഉറപ്പു നൽകുന്ന തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹൈക്കോടതി വിലയിരുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RUMMY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.