SignIn
Kerala Kaumudi Online
Thursday, 18 April 2024 5.26 PM IST

രാഷ്ട്രീയക്കളി വേണ്ടെന്ന് അമേരിക്കയ്ക്ക് മറുപടി,​ ഡിസ്‌കൗണ്ടിൽ റഷ്യൻ എണ്ണ ഇന്ത്യയിലേക്ക്

oil

 ബാരലിന് 20-25 ഡോളർ ഡിസ്കൗണ്ട്

 കരാറായി, മേയിൽ കിട്ടിത്തുടങ്ങും

 1.50 കോടി ബാരൽ ഇക്കൊല്ലം

കൊച്ചി: അമേരിക്കയുടെ എതിർപ്പ് കൂസാതെ ഉറ്റ സുഹൃത്തായ റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ, ഇതിനെ രാഷ്ട്രീയവത്കരിക്കാൻ നോക്കേണ്ടെന്ന ശക്തമായ മറുപടി നൽകി. നാറ്റോ സഖ്യത്തിൽപ്പെട്ട ജർമ്മനിയും ഇറ്റലിയും ഫ്രാൻസുമടക്കം ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങുന്നതും ഇന്ത്യ ചൂണ്ടിക്കാട്ടി.

വിപണി വിലയിൽ നിന്ന് 20-25 ഡോളർ കുറച്ചാണ് റഷ്യ എണ്ണ നൽകുക. ബാരലിന് 107 ഡോളറാണ് ബ്രെന്റ് ക്രൂഡ് വിപണിവില. റഷ്യൻ കമ്പനിയായ റോസ്‌നെഫ്‌റ്റിൽ നിന്ന് മൂന്നു ലക്ഷം ബാരൽ ക്രൂഡോയിൽ വാങ്ങാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ കരാറിലേർപ്പെട്ടുകഴിഞ്ഞു. ഹിന്ദുസ്ഥാൻ പെട്രോളിയം രണ്ടു ലക്ഷവും മാംഗ്ളൂർ റിഫൈനറി ഒരു ലക്ഷവും ബാരൽ വാങ്ങാനും കരാറായി. റഷ്യൻ ക്രൂഡായ യൂറൽസ് ആണ് വാങ്ങുന്നത്. മേയിൽ ലഭിക്കും. ഈ വർഷം 1.50 കോടി ബാരൽ റഷ്യയിൽ നിന്ന് വാങ്ങുമെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന സൂചന. ഇതിന് റുപ്പിയും റൂബിളും ഉപയോഗിക്കും.

അമേരിക്കയും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയ ഉപരോധത്തിൽ റഷ്യൻ എണ്ണ ഉൾപ്പെട്ടിട്ടില്ല. ഒട്ടേറെ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തിയതോടെയാണ് ഇന്ത്യയ്ക്കടക്കം ഡിസ്കൗണ്ട് നൽകാൻ തയ്യാറായത്.

റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറാത്തപക്ഷം ചരിത്രത്തിൽ തെറ്റിന്റെ ഭാഗത്തായിരിക്കും സ്ഥാനമെന്നും ഇന്ത്യയോടുള്ള വിശ്വാസ്യതയെ അത് ബാധിക്കുമെന്നുമാണ് വൈറ്റ്‌ഹൗസ് വക്താവ് ജെൻ സാകി വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയത്.

ചരക്കുകൂലി റഷ്യ വഹിക്കും

റഷ്യയിൽ നിന്ന് ലഭിക്കുന്ന ക്രൂഡോയിൽ കരുതൽ ശേഖരമാക്കുമോ വിപണിയിലെത്തിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. എണ്ണയുടെ ചരക്കുകൂലിയും ഇൻഷ്വറൻസും റഷ്യ വഹിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇത് വലിയ നേട്ടമാണ്.

റഷ്യയിൽ ഇന്ത്യയുടെ

വൻ നിക്ഷേപം

ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയിൽ രണ്ടു ശതമാനത്തോളമേ റഷ്യയിൽ നിന്നുള്ളൂവെങ്കിലും ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് റഷ്യൻ എണ്ണ ഉത്പാദനരംഗത്ത് 1,500 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്‌നെഫ്‌റ്റിന് ഇന്ത്യൻ കമ്പനിയായ നയാര എനർജിയിൽ 1,290 കോടി ഡോളറിന്റെ നിക്ഷേപവുമുണ്ട്.

കരുതലിൽ നിന്ന് 50 ലക്ഷം ബാരൽ

ഒന്നാം ലോക്ക്ഡൗണിൽ (2020 ഏപ്രിൽ) ക്രൂഡോയിൽ വില ബാരലിന് 20 ഡോളറിന് താഴെയെത്തിയപ്പോൾ എണ്ണക്കമ്പനികൾ വൻതോതിൽ ഇറക്കുമതി ചെയ്‌ത് സംഭരിച്ചിരുന്നു. കഴിഞ്ഞവർഷം ക്രൂഡ് വില 80 ഡോളറിനുമേൽ എത്തിയപ്പോൾ ഇന്ധനവിലക്കയറ്റം പിടിച്ചുനിറുത്താൻ ഇറക്കുമതി കുറച്ച്, എണ്ണസംഭരണിയിൽ നിന്ന് 50 ലക്ഷം ബാരൽ വിപണിയിലിറക്കി. 3.8 കോടി ബാരലായിരുന്നു കരുതൽ.

85% ഇറക്കുമതി

23% ഇറാക്കിൽ നിന്ന്.

18% സൗദി അറേബ്യ,

11% യു.എ.ഇ,

7% അമേരിക്ക

50 ലക്ഷം ബാരൽ പ്രതിദിനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RUSSIAN CRUDE, INDIAN OIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.